തിരുവനന്തപുരം: മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സെന്ന വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. കേരളത്തെ ഇകഴ്‌ത്താൻ സംഘികൾ കണ്ടുപിടിച്ചതാണ് ഈ വാദമെന്നാണ് തോമസ് ഐസകിന്റെ വാദം. ഇത് സംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് അദ്ദേഹം. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നിരാലംബരായ ഭിന്നശേഷിക്കാർക്ക് വേണ്ടിയാണ് ലോട്ടറി നടത്തുന്നതെന്നാണ് തോമസ് ഐസക് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. ലോട്ടറിയ്‌ക്ക് പിന്നാലെ കേരളത്തിലെ മദ്യ വില്പനയെപ്പറ്റി പുതിയ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ധനമന്ത്രി. മദ്യത്തിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് പറയുന്നത് സംഘികളും ചില വിദ്വാൻമാരുമാണെന്ന് തോമസ് ഐസക് പറയുന്നു. കേരളത്തിലെ മദ്യ വരുമാനത്തിന്മേലുള്ള ആശ്രിതത്വം കൂടുതലാണോ കുറവാണോയെന്ന് കൃത്യമായി പറയാനാവില്ല എന്നുമാണ് അദ്ദേഹത്തിന്റെ ന്യായം.
2015-16 മുതലുള്ള വർഷങ്ങൾ എടുത്താൽ മദ്യത്തിൽ നിന്ന് കേരള ഖജനാവിലേക്ക് ലഭിക്കുന്നത് 11-12 ആയിരം കോടി രൂപയാണ്. 2021-22-ൽ അത് 14500 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 13-14 ശതമാനം ആയിരുന്നു അത്. കഴിഞ്ഞ വർഷം മദ്യ വരുമാനം വളർന്നെങ്കിലും മൊത്തം റവന്യു വരുമാനത്തിലെ വിഹിതം 12 ശതമാനമായി താഴ്ന്നു. ഇങ്ങനെ നോക്കുമ്പോൾ മദ്യ വില്പന കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ് അല്ല എന്നാണ് തോമസ് ഐസക് പറയുന്നത്. കേന്ദ്ര നികുതി വിഹിതം കേന്ദ്ര സർക്കാരിന്റെ ഔദാര്യമാണെന്നാണ് സംഘിവാദം. എന്നാൽ, കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. അത് ഒഴിവാക്കിക്കൊണ്ട് മദ്യത്തിൽ നിന്നുള്ള വരുമാനത്തെ പർവ്വതീകരിച്ചു കാണിക്കുന്നതിൽ അർത്ഥമില്ല എന്നും തോമസ് ഐസക് പറയുന്നു.
കേരളത്തിന്റെയോ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെയോ കുഴപ്പമല്ല മദ്യത്തിൽ നിന്നുള്ള വരുമാനം ഒരു പ്രധാന ഇനമായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന അങ്ങനെയാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് കേന്ദ്രവിഹിതം അടക്കമുള്ള സംസ്ഥാന റവന്യു വരുമാനത്തിന്റെ ശതമാനമായി മദ്യ വരുമാനത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തുന്നതാണ് ശരിയെന്ന് തോമസ് ഐസക് വാദിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മദ്യ വരുമാനത്തിന്മേലുള്ള ആശ്രിതത്വം കൂടുതലാണോ കുറവാണോയെന്ന് കൃത്യമായി പറയാനാകില്ല എന്നും അദ്ദേഹം ന്യായീകരിക്കുന്നു. കേരളം മദ്യ വരുമാനം ഒന്നുകൊണ്ടു മാത്രം മുങ്ങിത്താഴാതെ രക്ഷപ്പെടുന്ന ഒരു സംസ്ഥാനമാണെന്നുള്ള പൊതുബോധ്യം ഉണ്ടാക്കുന്നതിൽ ദുഷ്പ്രചാരകർ വിജയിച്ചിട്ടുണ്ടെന്നും തോമസ് ഐസ്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments