കുളു: കുളുവിലെ ഭഗവാൻ രഘുനാഥ് ജി ക്ഷേത്രത്തിൽ ദസറ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഞ്ഞ കുർത്തയും, നീല ജാക്കറ്റും കുളുവിലെ പാരമ്പര്യ വസ്ത്രമായ ഷാളും അണിഞ്ഞാണ് പ്രധാനമന്ത്രി ആഘോഷപരിപാടിയിൽ പങ്കുചേർന്നത്. കുളുവിലെ ദസറ ആഘോഷങ്ങളിൽ ആദ്യമായാണ് നരേന്ദ്രമോദി പങ്കെടുക്കുന്നത്.
അന്താരാഷ്‌ട്ര കുളു ഉത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 5 മുതൽ 11 വരെ ധൽപൂർ മൈതാനത്താണ് ആഘോഷങ്ങൾ നടക്കുന്നത്. 300 ലധികം ദേവതാസങ്കല്പങ്ങൾ ഒരുമിച്ച് ചേരുന്ന സംഗമമാണ് കുളു ഉത്സവം. ഉത്സവത്തിന്റെ ആദ്യ ദിവസം പ്രധാന ദേവതയായ ഭഗവാൻ രഘുനാഥ് ജിയുടെ പല്ലക്ക് അലങ്കരിച്ച് ക്ഷേത്രത്തിൽ നിന്ന് ധൽപൂർ മൈതാനത്തേക്ക് കൊണ്ടുപോകും.ചരിത്രപ്രധാനമായ ഈ രഥയാത്രയിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. കുളുവിലെ ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നിരവധി വികസനപ്രവർത്തങ്ങളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യങ്ങളും , ആഗ്രഹങ്ങളുമാണ് പൂർത്തികരിച്ചതെന്നും ഇക്കാര്യത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയവയുടെ വികസനത്തിനായി കോടിക്കണക്കിന് രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് ഭഗവാൻ രഘുനാഥ് ജിയുടെ അനുഗ്രഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഉദ്‌ഘാടനം ചെയ്ത പഞ്ചപ്രാൺ ഇന്ത്യയുടെ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. ബിൽസാപൂരിൽ പ്രധാനമന്ത്രി എയിംസ് ഉദ്ഘാടനം ചെയ്യുകയും നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. ഇത് സംസ്ഥാനത്തിന് ലഭിച്ച വിജയദശമി സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments