കാലിഫോർണിയ: കാലിഫോർണിയയിൽ അക്രമി തട്ടിക്കൊണ്ട് പോയ ഇന്ത്യൻ കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 8 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഉള്ളവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹോശിയാർപൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
എട്ട് മാസം പ്രായമുള്ള അരൂഹി ധേരി, 27 വയസ്സുകാരിയായ അമ്മ ജസ്ലീൻ കൗർ, 36 വയസ്സുകാരനായ പിതാവ് ജസ്ദീപ് സിംഗ്, 39 വയസ്സുകാരനായ ബന്ധു അമൻദീപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ഹച്ചിൻസൺ റോഡിന് സമീപത്തെ തോട്ടത്തിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൈകൾ കെട്ടിയ നിലയിൽ അക്രമി നാലംഗ കുടുംബത്തെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ട്രക്കിൽ കയറ്റിക്കൊണ്ട് പോകുന്നതിന്റെ വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്. ജീസസ് സൽഗാഡോ എന്നാണ് ഇയാളുടെ പേര്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹം ആശങ്കയിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Comments