തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് മുമ്പ് സി.ദിവാകരൻ പാർട്ടിയ്‌ക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി. ദിവാകരനെതിരായ നടപടി പാർട്ടി കോൺഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗൺസിൽ തീരുമാനിക്കുമെന്നാണ് കാനം വ്യക്തമാക്കിയത്. സി. ദിവാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അഭിപ്രായങ്ങളെ സിപിഐ അടിച്ചമർത്താറില്ലെന്നും കാനം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും വാർത്താ സമ്മേളനത്തിനിടെ കാനം രാജേന്ദ്രൻ വിമർശിച്ചു. ആർഭാടം മാത്രമായ ഒരു പദവിയാണ് ഗവർണർ പദവിയെന്നാണ് കാനത്തിന്റെ വാദം.
സംസ്ഥാന സമ്മേളനത്തിൽ എന്തൊക്കെയോ സംഭവിക്കുമെന്നാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ഒന്നും തന്നെ സംഭവിച്ചില്ല. തിരഞ്ഞെടുപ്പുകൾ ഐക്യകണ്ഠേന ആയിരുന്നു. ചിലർ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്ന സമ്മേളനത്തിലെ നിലപാട്. തിരുവനന്തപുരം സമ്മേളനം പാർട്ടി ചരിത്രത്തിലെ അവിസ്മരമണീയ സംഭവമാണ്. ഇനിയും പാർട്ടി അംഗസംഖ്യ വർദ്ധിപ്പിക്കണമെന്നാണ് തീരുമാനം.
ഗൗരവമുള്ള രാഷ്‌ട്രീയ വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്. മാദ്ധ്യമങ്ങൾ അവർക്ക് താൽപര്യമുള്ള പൈങ്കിളി കഥകൾ പ്രചരിപ്പിച്ചു. സർക്കാരിനെതിരെയാണ് സിപിഐ എന്നു വരുത്തി തീർക്കാനും ശ്രമം നടന്നു. പാർട്ടി അംഗസംഖ്യ ഉയരുന്നതിന് അനുസരിച്ച് മുന്നണി സംവിധാനത്തിൽ കൂടുതൽ സീറ്റുകൾ കിട്ടണം എന്നില്ല. മത്സരിക്കുന്ന കൂടുതൽ സീറ്റുകളിൽ ജയിക്കുകയാണ് ലക്ഷ്യം. ലോക്സഭാ തിരഞ്ഞടുപ്പിൽ കഴിഞ്ഞ തവണത്തേത് പോലെയുള്ള തിരിച്ചടി ഒഴിവാക്കാൻ പ്രവർത്തനം നടത്തുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Comments