ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിലെ പ്രധാനിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ കൂട്ടാളിയുടെ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി കോടതി.പ്രമുഖ വ്യവസായി വിജയ് നായരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. ഒക്ടോബർ 20 വരെയാണ് കസ്റ്റഡി കാലാവധി.
ഇയാളെ നേരത്തെ ഒക്ടോബർ 6 വരെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 27-നാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്നും മുഖ്യസൂത്രധാരനാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മദ്യ ലൈസൻസ് അനുവദിച്ചതിലും ഇയാൾ വൻ അഴിമതി കാണിച്ചതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്നാണ് വിജയ് നായരെ ചോദ്യം ചെയ്യാൻ സിബിഐ ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രധാന സഹായിയായ അർജുൻ പാണ്ഡ്യ, വിജയ് നായർക്കായി വ്യവസായിയായ സമീർ മഹേന്ദ്രുവിൽ നിന്നും ഘട്ടം ഘട്ടമായി 4 കോടി രൂപയോളം വാങ്ങിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചത്.
Comments