മുംബൈ; മഹാരാഷ്‌ട്രയിലെ സ്വകാര്യബാങ്കിൽ നിന്ന് 12 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിലായി. അൽത്താഫ് ഷെയ്ഖി എന്ന 43 കാരനാണ് സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷം പിടിയിലാവുന്നത്. താനെയിലെ ഐസിഐസിഎ ബാങ്ക് ശാഖയിൽ നിന്നാണ് അൽത്താഫും സംഘവും പണം കവർന്നത്. പ്രതിയിൽ നിന്ന് ഒമ്പത് കോടി രൂപ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. .ഒരു വർഷം നീണ്ട ആസൂത്രണത്തിലൊടുവിലാണ് അൽത്താഫ് മോഷണം നടത്തിയത്.
കഴിഞ്ഞ ജൂലായ് 12നാണ് താനെയിലെ ബാങ്കിൽ കവർച്ച നടന്നത്. സംഭവത്തിൽ അൽത്താഫിന്റെ സഹോദരി നിലോഫർ അടക്കം നാലു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ കവർച്ചയ്‌ക്ക് ശേഷം ഒളിവിൽ പോയ അൽത്താഫിനെ പിടികൂടാനായില്ല. പിടിക്കപ്പെടാതിരിക്കാൻ രൂപമാറ്റം വരുത്തി ബുർഖ അണിഞ്ഞാണ് ഇയാൾ പുറത്തിറങ്ങി നടന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കവർച്ച നടന്ന ബാങ്കിലെ കസ്‌റ്റോഡിയനായി ജോലി ചെയ്ത് വരികയായിരുന്നു അൽത്താഫ്. ലോക്കറുകളുടെ അടക്കം താക്കോൽ സൂക്ഷിക്കുന്നതായിരുന്നു ഇയാളുടെ ജോലി. മോഷണത്തിന് മുൻപ് ബാങ്കിലെ സുരക്ഷാസംവിധാനങ്ങളെ കുറിച്ച് പ്രതി വിശദമായ പഠനം നടത്തിയിരുന്നു.
സംഭവദിവസം ബാങ്കിലെ സിസിടിവി ക്യാമറകളും അലാറം സംവിധാനങ്ങളും ഇയാൾ പ്രവർത്തനരഹിതമാക്കി. പിന്നാലെ ലോക്കറുകൾ തുറന്ന് പണം കൈക്കലാക്കി എസി ഡക്ട് വഴി മാലിന്യക്കുഴലിലൂടെ പുറത്ത് എത്തിക്കുകയായിരുന്നു. ലോക്കറിൽ പണം കാണാതായതോടെയാണ് ബാങ്ക് അധികൃതർ മോഷണവിവരം അറിയുന്നത്.
Comments