ന്യൂഡൽഹി: ആർ എസ് എസിനെതിരായി അപമാനകരവും വസ്തുതാവിരുദ്ധവുമായ ലേഖനം പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി. 2011 ഫെബ്രുവരി 27, മാർച്ച് 5 ലക്കങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ആർ എസ് എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ‘ എന്ന കവർ പേജ് തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ‘ഭീകരതയുടെ വൈറസ്‘ എന്ന ലേഖനത്തിന്റെ പേരിലാണ് പത്രാധിപർ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. 2022 ഒക്ടോബർ 9 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു ഖേദപ്രകടനം.
സ്വാമി അസീമാനന്ദ ഹരിയാനയിലെ പഞ്ച്കുള ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയെ അടിസ്ഥാനമാക്കി എന്ന പേരിൽ ബദ്രി റെയ്ന എഴുതിയ ലേഖനമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഈ ലേഖനത്തിനെതിരെ അന്നത്തെ ആർ എസ് എസ് പ്രാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയിരുന്നു.
ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ അഡ്വക്കേറ്റ് കെ കെ ബലറാം 2013 മാർച്ച് 19ന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ലേഖനത്തിന് ആധാരമായ സ്വാമി അസീമാനന്ദയുടെ മൊഴി, അദ്ദേഹം സ്വമേധയാ നൽകിയതല്ലെന്നും, ഹിന്ദു ഭീകരത എന്ന ഇല്ലാത്ത ആശയം ഉണ്ടെന്ന് വരുത്തി ഇസ്ലാമിക മൗലികവാദത്തെ വെള്ളപൂശാൻ അന്നത്തെ യുപിഎ സർക്കാർ അന്വേഷണ ഏജൻസികളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്നും അന്നേ വാദങ്ങൾ നിലനിന്നിരുന്നു. സ്വാമി അസീമാനന്ദയുടെ മൊഴി അദ്ദേഹം സ്വമേധയാ നൽകിയതല്ലെന്നും ബലം പ്രയോഗിച്ച് എഴുതി വാങ്ങിയതാണെന്നുമുള്ള വാദം ശരിവെച്ച് സുപ്രീം കോടതി, 2019ൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ഇതോടെയാണ് മാതൃഭൂമിക്ക് തിരിച്ചടികൾ ആരംഭിച്ചത്. ബദ്രി റെയ്ന അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലേഖനമാണ് തങ്ങൾ പ്രസിദ്ധീകരിച്ചത് എന്ന് മാതൃഭൂമി വാദിച്ചുവെങ്കിലും, ഇത് അംഗീകരിക്കാൻ പരാതിക്കാർ തയ്യാറായില്ല. തുടർന്ന് മാതൃഭൂമി പ്രിന്റർ ആൻഡ് പബ്ലിഷർ എം എൻ രവിവർമ്മ, മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ, അന്നത്തെ എഡിറ്റർ കെ കെ ശ്രീധരൻ നായർ, ഡെപ്യൂട്ടി എഡിറ്റർ എം പി ഗോപിനാഥ്, അസിസ്റ്റന്റ് എഡിറ്റർ കമൽറാം സജീവ്, ലേഖകൻ ബദ്രി റെയ്ന, പരിഭാഷക കെ പി ധന്യ എന്നിവരെ പ്രതി ചേർത്തായിരുന്നു ഗോപാലൻകുട്ടി മാസ്റ്റർ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
തങ്ങൾക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹർജി കോടതി തള്ളി. പരാതിക്കാരന് കേസ് ഫയൽ ചെയ്യാൻ അധികാരമില്ലെന്നും ആർ എസ് എസ് നിർവചിക്കപ്പെട്ട സംഘടനയല്ലെന്നുമുള്ള മാതൃഭൂമിയുടെ വാദങ്ങൾ കോടതി പരിഗണിച്ചില്ല. അപകീർത്തികരമായ വാർത്തകൾക്കെതിരെ പരാതി നൽകാൻ സംഘടനയിലെ ആർക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ അതിവേഗം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
തുടർന്ന് ഇതേ ആവശ്യവുമായി മാതൃഭൂമി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി, കേസ് വിചാരണക്കോടതിയിൽ തുടരാൻ നിർദ്ദേശം നൽകി. ഇതോടെയാണ് മറ്റ് മാർഗ്ഗങ്ങളില്ലാതെ, ലേഖനത്തിലെ വസ്തുതകൾ ശരിയല്ലെന്ന് സമ്മതിച്ച് മാതൃഭൂമി ഖേദപ്രകടനവുമായി രംഗത്ത് വന്നത്. എന്നാൽ, എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ മാതൃഭൂമിക്കെതിരായ കേസ് തുടരുകയാണ്.
Comments