ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയതോടെ, മേഖലയിലെ ഭീകരാക്രമണങ്ങൾ വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബുധനാഴ്ച ശ്രീനഗറിൽ അമിത് ഷാ പങ്കെടുത്ത യോഗത്തിലെ കണക്കുകൾ പ്രകാരം ജമ്മു കശ്മീരിൽ നിലവിൽ അവശേഷിക്കുന്നത് 60 പ്രദേശിക ഭീകരർ മാത്രമാണ്. പ്രദേശത്ത് പ്രവർത്തിക്കുന്ന പാക് ഭീകരരുടെ എണ്ണവും കാര്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സൈന്യവും പോലീസും യോജിച്ച് പ്രവർത്തിക്കുന്നതിനാലാണ് കശ്മീരിൽ ഭീകരർക്ക് രക്ഷയില്ലാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. ഭീകരർക്കെതിരെ കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്ന് യോഗം വിലയിരുത്തി.
2018ൽ 257 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 2019ൽ 157 ഭീകരരേയും 2020ൽ 225 ഭീകരരേയും 2021ൽ 182 ഭീകരരേയും ഈ വർഷം ഇതുവരെ 167 ഭീകരരേയും സൈന്യം കൊലപ്പെടുത്തി. ഈ വർഷം കൊല്ലപ്പെട്ട 167 ഭീകരരിൽ 120 പേരും പ്രദേശവാസികളായ ഭീകരരാണ്. 47 പേർ പാക് ഭീകരരാണ്.
പാകിസ്താനിലെ ലാഹോർ, ബഹവല്പൂർ, ഖൈബർ പക്തൂൺക്വ എന്നിവിടങ്ങളിലാണ് കശ്മീരി ഭീകരർക്ക് പരിശീലനം നൽകുന്നത്. ജമ്മു കശ്മീരിന്റെ വികസനത്തിനായി മോദി സർക്കാർ നടപ്പിലാക്കിയ സാമൂഹിക- സാമ്പത്തിക ശാക്തീകരണ നടപടികൾ കശ്മീരി യുവാക്കൾ ഒരു പരിധി വരെ സ്വീകരിച്ചതായി യോഗം വിലയിരുത്തി. ഒപ്പം ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കുക കൂടി ചെയ്തതോടെ കശ്മീരിൽ നിന്നും ഭീകരതയുടെ വേരുകൾ എന്നെന്നേക്കുമായി അറ്റുപോകുകയാണ് എന്നാണ് സൂചന.
Comments