രാജ്യത്തെ വ്യവസായികളെ നിരന്തരം അപമാനിക്കുന്ന കോൺഗ്രസ് നേതാവാണ് രാഹുൽഗാന്ധി. സമ്പന്നരായ അദാനിയെയും അംബാനിയെയും രാഹുൽ നിരന്തരം വിമർശിക്കുന്നത് പ്രധാനമന്ത്രിയോടുളള അടുപ്പത്തിന്റെ പേര് പറഞ്ഞണ്. മോദിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് രാഹുൽ ഗാന്ധി. എന്നാൽ രാഹുൽഗാന്ധിയെ തളളിക്കളഞ്ഞ് അദാനിക്ക് രാജസ്ഥാനിൽ ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്.
ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിൽ എത്തിയ ഗൗതം അദാനിയെ മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രശംസിക്കുകയും ചെയ്തു. താൻ സംസ്ഥാനത്ത് 35,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 50,000 കോടി രൂപയുടെ നിക്ഷേപം നടപ്പാക്കി വരികയാണെന്നും ഉച്ചകോടിക്കിടെ അദാനി അറിയിച്ചു.
നിക്ഷേപക സംഗമത്തിൽ ഗെഹ്ലോട്ട് ഗൗതം അദാനിയെ വാനോളം പുകഴ്‌ത്തി. ‘ഗൗതം ഭായ് ഗുജറാത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഗുജറാത്തികൾ സ്വാതന്ത്ര്യത്തിന് മുമ്പ് പോലും വളരെ കഴിവുള്ളവരായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അവിടെ വ്യവസായവൽക്കരണം ഉണ്ടായിരുന്നു. മഹാരാഷ്‌ട്ര-ഗുജറാത്ത് എല്ലായ്പ്പോഴും സാമ്പത്തികമായി നല്ല നിലയിലായിരുന്നു,’ രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രാജസ്ഥാൻ നൂറ്റാണ്ടുകളായി വരൾച്ചയും പട്ടിണിയും നേരിട്ടു. നിങ്ങളുടെ സംസ്ഥാനം നല്ല നിലയിലായിരുന്നു. ഇപ്പോൾ ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പന്നരിൽ ഒരാളാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാജസ്ഥാനിൽ വ്യാവസായിക മേഖലയിൽ 35,000 കോടി രൂപയിലധികം നിക്ഷേപം നടത്തിയതായി അദാനി അറിയിച്ചു. പുനരുൽപ്പാദിപ്പിക്കാവുന്ന ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, 50,000 കോടി രൂപ മുതൽമുടക്കിൽ 10,000 മെഗാവാട്ട് കൂടി സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാറ്റ്-സോളാർ ഹൈബ്രിഡ് പവർ പ്ലാന്റ് രാജസ്ഥാനിലാണെന്നും അദാനി കൂട്ടിച്ചേർത്തു.
ഉദയ്പൂരിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിൽ പൂർണ സഹകരണവും ഗൗതം അദാനി ഉറപ്പ് നൽകി. സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾ ഏതൊക്കെയാണെന്ന് അറിയിച്ചാൽ സംസ്ഥാനത്തെ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments