ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. തമിഴ്‌നാട്ടിലാണ് ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധനത്തിനുള്ള ഓർഡിനൻസിന് ഗവർണർ ആർ എൻ രവി അംഗീകാരം നൽകി. ഒക്ടോബർ 17 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിരോധനം നിയമമായി മാറാനാണ് സാധ്യത.
ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി പേരാണ് തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് ഗെയിമുകൾ നിരോധിക്കുന്നതിനാവശ്യമായ കാരണങ്ങൾ വ്യക്തമാക്കുന്നതിന് സമിതിയെ സർക്കാർ നിയോഗിച്ചത്. പിന്നാലെ ജൂൺ 27 ന് സമിതി മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് അന്നുതന്നെ മന്ത്രിസഭയുടെ മുന്നിലെത്തുകയും ചെയ്തു.
പിന്നാലെ നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടി. ശേഷം സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയാറാക്കി. ഓഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചു. പിന്നാലെയാണ് ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്.
Comments