ന്യൂഡൽഹി : ഏറ്റവും പ്രിയപ്പെട്ട യൂട്യൂബറെ കാണാൻ 250 കിലോമീറ്റർ സൈക്കിൾ ചവിട്ടി 13 കാരൻ. പഞ്ചാബിലെ പട്യാലയിൽ നിന്ന് ഡൽഹി വരെയാണ് വിദ്യാർത്ഥി സൈക്കിളിൽ എത്തിയത്. മൂന്ന് ദിവസം കുട്ടി പരിശ്രമിച്ചെങ്കിലും യൂട്യൂബറെ കാണാനായില്ല.
എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ഒക്ടോബർ നാലിനാണ് വീട്ടിൽ നിന്ന് കാണാതാകുന്നത്. യൂട്യൂബിൽ ‘ട്രിഗർഡ് ഇൻസാൻ’ എന്ന പേരിലറിയപ്പെടുന്ന നിശ്ചയ് മൽഹാനെ കാണാനാണ് വിദ്യാർത്ഥി പോയതത്. എന്നാൽ അപ്പോഴേക്കും നിശ്ചയ് ദുബായിലേക്ക് പോയിരുന്നു. ഇതോടെ കുട്ടിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെയായി.
എന്നാൽ അപ്പോഴേക്കും 13 കാരന് വേണ്ടിയുളള അന്വേഷണം പട്യാല പോലീസ് ആരംഭിച്ചിരുന്നു. വിദ്യാർത്ഥി നിശ്ചയുടെ വലിയ ആരാധകനാണെന്നും അതിനാൽ അദ്ദേഹത്തിനെ കാണാൻ പോകാൻ സാധ്യതയുണ്ടെന്നും വീട്ടുകാർ അറിയിച്ചു. ഇതോടെയാണ് പട്യാല പോലീസ് ഡൽഹിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. തുടർന്ന് നിശ്ചയ് പീതാംബുരയിലെ അപ്പാർട്മെന്റിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. ഇവിടേക്കുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി സൈക്കിളിൽ യാത്ര ചെയ്യുന്നത് കണ്ടത്. എന്നാൽ രാത്രി നേരങ്ങളിൽ എവിടെ തങ്ങിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തുടർന്ന് ഡൽഹി പോലീസിന്റെ സഹായത്തോടെ കുട്ടിക്കായി അന്വേഷണം ആരംഭിച്ചു.
പീതാംബുരത്തെ പാർക്കിൽ നിന്നാണ് പോലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ കുടുംബം ഡൽഹിയിലെത്തി അവനെ കൂട്ടിക്കൊണ്ട് പോയി. അതിനിടെ പോലീസ് ഈ വിവരം യൂട്യൂബറെ അറിയിക്കുകയും സമൂഹമാദ്ധ്യമത്തിലൂടെ കുട്ടിയോടും വീട്ടുകാരോടും ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments