തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വീണ്ടും താത്കാലിക അദ്ധ്യാപക നിയമനങ്ങൾക്ക് കളമൊരുങ്ങുന്നു. ചട്ടപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ നിർദ്ദേശമൊന്നും നൽകിയിട്ടില്ല. വരുന്ന ആഴ്ചയോടെ സ്കൂൾ പിടിഎകൾ നിയമന നടപടികൾ ആരംഭിക്കും.
സർക്കാർ വേതനം നൽകുന്ന താത്കാലിക- കരാർ നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ വർഷം ഇത് പാലിക്കാതെ ഏകദേശം 11,000 നിയമനങ്ങളാണ് പിടിഎകൾ വഴി നടന്നത്. ഇതിൽ രാഷ്‌ട്രീയ താത്പര്യമുണ്ടെന്നും പരാതി ഉയരുമ്പോഴും ചട്ടം പാലിക്കാൻ നടപടിയില്ല. മറ്റു വകുപ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. ചട്ടമനുസരിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പട്ടികയിൽ നിന്ന് അർഹരെ ലഭിച്ചിട്ടില്ലെങ്കിൽ മാത്രമാണ് പത്ര പരസ്യം നൽകി പൊതു അപേക്ഷകരിൽ നിന്ന് നിയമനം നടത്താനാകുക.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രധാന ന്യായം കാലത്താമസമാണ്. എന്നാൽ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം ഓൺലൈനായതോടെ ഈ പ്രശ്നമില്ല. ഓരോ വർഷവും ഏറ്റവും കൂടുതൽ താത്കാലിക നിയമനം നടക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിലാണ്. ഇവ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷങ്ങളായി എംപ്ലോയ്മെന്റ് ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് അയച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. സംവരണ ക്രമവും പാലിക്കപ്പെടുന്നില്ല.