ന്യൂഡൽഹി: തമിഴ്പുലികൾ തിരിച്ച് വരവിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മയക്കുമരുന്ന്,ആയുധക്കടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ. ദിവസങ്ങൾക്ക് മുൻപ് പിടിയിലായ തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
എൽടിടിഇ നേതാക്കളുടെ പേരുകളും, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനുള്ള ഫണ്ട് സൂക്ഷിക്കുന്ന രീതികളും ,സംഘടനയുടെ ഭാവി പദ്ധതികളും പ്രതികൾ വെളിപ്പെടുത്തിയിരുന്നു.ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷം ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്കൻ മത്സ്യബന്ധന കപ്പലിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുകളും കടത്തുന്നതിൽ എൽടിടിഇ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളായ സുരേഷ് രാജ്, സൗന്ദർരാജൻ എന്നിവർ നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളായിരുന്നു. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും സംഘടനാ നേതാക്കളുടെ മേൽനോട്ടത്തിൽ എൽടിടിഇയുടെ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഇരുവരും രഹസ്യമായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രതികളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ ഈ വസ്തുതകൾ തെളിയിച്ചതായി എൻഐഎ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ മേയ് 19ന് തമിഴ്നാട്ടിൽനിന്ന് സഞ്ജയ് പ്രകാശ്, നവീൻ എന്നീ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. എൽടിടിഇക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് രണ്ട് നാടൻ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 18 ന് ശ്രീലങ്കൻ മത്സ്യബന്ധന കപ്പലായ രവിഹാൻസിയെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന്, അഞ്ച് എകെ 47 റൈഫിളുകൾ, 1000 9 എംഎം വെടിമരുന്ന് എന്നിവ പിടിച്ചെടുത്തിരുന്നു. ആറ് ശ്രീലങ്കൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ഒക്ടോബർ ഒന്നിന് അറസ്റ്റിലായ തമിഴ്നാട് മണ്ണടി സ്വദേശി അഹമ്മദ് ഫാസ്ലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളുടെ എൽടിടിഇ ബന്ധത്തിന്റെ വിശദാംശങ്ങൾ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചത്.മയക്കുമരുന്ന്, സ്വർണക്കടത്ത്, ഹവാല ഓപ്പറേഷൻ എന്നിവയിലൂടെ എൽടിടിഇയുടെ പ്രവർത്തനങ്ങൾക്കായി പ്രതികൾ വൻതുക സ്വരൂപിച്ചതായി കസ്റ്റഡി അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി.
കപ്പലിന്റെ ഉടമ എൽ വൈ നിശാന്ത, മറ്റ് പ്രതികളായ രമേഷ് അരശരത്‌നം, അഞ്ജു, ദീപ രാജൻ രംഗൻ, ഹാജി സലിം എന്നിവർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ വെളിപ്പെടുത്തിയ രാജ്യത്തും വിദേശത്തുമുള്ള മറ്റ് പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് ഏജൻസി കോടതിയിൽ വ്യക്തമാക്കി.
Comments