ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് തൊടുപുഴയിൽ ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ പരസ്യം കണ്ട ഉദ്യോഗാർത്ഥികൾ ഫോൺ വഴിയും അല്ലാതെയും ബന്ധപ്പെട്ടു. ഗൾഫ്, യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ പല തസ്തികകളിലേക്കായി ജോലി നൽകാമെന്ന് കാണിച്ച് 50,000 രൂപ മുതൽ ഒരു ലക്ഷം വരെ പലരിൽ നിന്നായി ഈടാക്കി.
ബാങ്ക് വഴി പണം കൊടുത്തവരാണ് കൂടുതലും. നേരിട്ട് പണം കൊടുത്തവർക്ക് രസീത് നൽകിയിട്ടുണ്ട്. പിന്നീട് മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് സ്ഥാപനത്തിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ആർക്കും നൽകിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥാപനം പൂട്ടിയിട്ട നിലയിലുമാണ്. ഇതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തെത്തിയത്.
രണ്ട് മാസം മുമ്പ് സമാനരീതിയിൽ തട്ടിപ്പ് നടത്തിയ തൊടുപുഴയിലെ 17 സ്ഥാപനങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ജോബ് റിക്രൂട്ട്മെന്റ് ഏജൻസിയെന്ന് ബോർഡ് വെച്ച ഈ സ്ഥാപനങ്ങൾക്കൊന്നും തന്നെ വിദേശ ജോലിക്ക് റിക്രൂട്ട് ചെയ്യാൻ ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി തൊടുപുഴ പോലീസ് അറിയിച്ചു. സംഭവത്തിൽ അറുപതോളം പേരായിരുന്നു പരാതിയുമായി എത്തിയിരുന്നത്.
Comments