ന്യൂഡൽഹി: അമ്പും വില്ലും തരാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയപ്പോൾ ഇനിയേത് ചിഹ്നമെന്നതാണ് ചോദ്യം. അന്ധേരി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചിഹ്നമായി ഏറ്റവും മികച്ച ഒന്ന് തിരഞ്ഞെടുക്കുകയെന്നത് അത്യന്താപേക്ഷിതമായി മാറി. ഇതിനായി മൂന്ന് പേരുകളും പ്രതീകങ്ങളുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ ഉദ്ധവ് സമർപ്പിച്ചിട്ടുള്ളത്.
ശിവസേന ബാലസാഹേബ് താക്കറെ എന്നോ അല്ലെങ്കിൽ ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ എന്ന പേരോ ആകാം. ചിഹ്നമായി ത്രിശൂലമോ ഉദിച്ചുവരുന്ന സൂര്യനോ നൽകണമെന്നുമാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ അപേക്ഷ. അതിനിടെ ശിവസേനയുടെ മുതിർന്ന നേതാക്കളെ ഉദ്ധവും ഷിൻഡെയും വ്യത്യസ്ത സമയങ്ങളിലായി ഇന്ന് സന്ദർശിക്കുമെന്നും വിവരമുണ്ട്.
1989-ലാണ് ശിവസേനയ്‌ക്ക് അമ്പും വില്ലും പാർട്ടി ചിഹ്നമായി ലഭിച്ചത്. അതിന് മുമ്പ് വാളും പരിചയും, തെങ്ങ്, റെയിൽവേ എഞ്ചിൻ, കപ്പും പ്ലേറ്റും എന്നിവയെല്ലാമായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ. ഒടുവിൽ പാർട്ടിയിൽ ഇരുവിഭാഗങ്ങൾ ഉടലെടുത്തതോടെ യഥാർത്ഥ ശിവസേന ആരാണെന്നതിൽ തർക്കമുണ്ടാകുകയും ഇതേ തർക്കം പാർട്ടി ചിഹ്നത്തിന്റെ ഉടമസ്ഥാവകാശത്തിൽ വരികയും ചെയ്തു.
തുടർന്ന് നാളുകൾ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ശിവസേനയുടെ പാർട്ടി ചിഹ്നമായ അമ്പും വില്ലും തൽകാലം നൽകാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. തുടർന്ന് പാർട്ടി ചിഹ്നം മരവിപ്പിക്കുകയും ചെയ്തു. നിലവിൽ ഇരുശിവസേന പക്ഷത്തോടും താൽപര്യമുള്ള മൂന്ന് ചിഹ്നങ്ങൾ പട്ടികയിലാക്കി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.
Comments