ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്തനാഗ് ജില്ലയിലെ കൊക്കർനാഗിലുള്ള തെംഗ്‌പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച അർധരാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി. സംഭവസ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
കഴിഞ്ഞ ദിവസം രണ്ട് ലഷ്‌കർ ഭീകരർ ജമ്മുകശ്മീർ പോലീസിന്റെ പിടിയിലായിരുന്നു. സാദർകോട്ട ബാല സ്വദേശി ഇഷ്ഫാക് മജീദ് ദാർ ആണ് പിടിയിലായവരിൽ ഒരാൾ. ബന്ദിപോറയിലെ മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനായിരുന്നു ഇയാളെ ഭീകരർ നിയോഗിച്ചിരുന്നത്.
ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ബന്ദിപോറയിലെ വിവിധ പോലീസ് ചെക്‌പോസ്റ്റുകൾ കണ്ടെത്തി അറിയിക്കാനും ഇയാൾക്ക് നിർദേശം ലഭിച്ചിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് പൊതുസുരക്ഷാ നിയമപ്രകാരമാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
Comments