ഭുവനേശ്വർ: കുറുമ്പ് കാണിച്ചതിന് ഒമ്പതുവയസുകാരനെ ക്രൂരമായി ഉപദ്രവിച്ച് ബന്ധുക്കൾ. കുട്ടിയുടെ അമ്മാവനും ഭാര്യയും ചേർന്ന് ഇരുമ്പുവടി ചൂടാക്കി ദേഹത്ത് വെയ്‌ക്കുകയായിരുന്നു. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം.
കഴിഞ്ഞ രണ്ട് മാസമായി ഇത്തരം പീഡനങ്ങൾ തുടർക്കഥയാണെന്നാണ് വിവരം. ദുർഗാ പൂജ വേളയിൽ വീട്ടിലെത്തിയ മുത്തശ്ശിയോട് കുട്ടി ദുരനുഭവങ്ങൾ തുറന്നുപറഞ്ഞപ്പോഴാണ് വിവരം പോലീസറിഞ്ഞത്. അമ്മാവൻ ഭാര്യയുമായി ചേർന്ന് കാണിച്ച ക്രൂരതകൾ വിശദീകരിക്കാൻ കുട്ടി ആദ്യം തയ്യാറല്ലായിരുന്നു. പറഞ്ഞാൽ തന്നെ കൊന്നുകളയുമെന്നായിരുന്നു ഒമ്പത് വയസുകാരൻ പറഞ്ഞിരുന്നത്. പിന്നീട് കുട്ടിക്ക് ധൈര്യം നൽകി ആവർത്തിച്ച് ചോദിച്ചപ്പോഴാണ് ക്രൂരതയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
ചൂടാക്കിയ ഇരുമ്പുവടി ദേഹത്ത് വെക്കും, ഷൂസ് കൊണ്ട് ചവിട്ടും, വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് പൊരിവെയിലിൽ നിർത്തും.. എന്നിങ്ങനെ തുടരുന്നു കുട്ടിയനുഭവിച്ച യാതനകൾ. ഒരിക്കൽ പനി പിടിച്ച് ഛർദ്ദിച്ച കുട്ടിയെ കൊണ്ട് അവന്റെ ഛർദ്ദിൽ തുടപ്പിച്ചു. ശേഷം ആ തുണി തന്റെ മുഖത്ത് തേച്ചതായും കുട്ടി പറയുന്നു.
2018ലായിരുന്നു കുട്ടിയുടെ അമ്മ മരിച്ചത്. ശേഷം പിതാവ് വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപിരിയേണ്ടി വന്നു. തുടർന്ന് മുത്തശ്ശിയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. അവിടെ നിന്നാണ് അമ്മാവനും ഭാര്യയും കുട്ടിയെ നോക്കാനെന്ന് കാണിച്ച് കൊണ്ടുപോയത്. പിന്നീടുള്ള രണ്ട് മാസം കുട്ടി വിവിധ പീഡനങ്ങൾക്ക് ഇരയാകുകയായിരുന്നു.
സംഭവത്തിൽ പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ കൗൺസിലിംഗിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലാണ് കുട്ടിയുള്ളത്.
Comments