തിരുവനന്തപുരം: ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടുള്ള മൂന്നാംമുറ പ്രയോഗത്തിലെ പ്രധാന പ്രതികളായ ഐഎഫ്എസ് ദമ്പതികൾ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഡിഎഫ്ഒ ആയിരുന്ന ടി.ഉമ, ഭർത്താവും വനം ഡെപ്യൂട്ടി കൺസർവേറ്ററുമായിരുന്ന ആർ.കമലഹാർ എന്നിവരാണ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്നത്. മാദ്ധ്യമപ്രവർത്തകനായ അനിൽ ഇമ്മാനുവലാണ് ഐഎഫ്എസ് ദമ്പതികൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്ന വിവരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ആനവേട്ട കേസിൽ മുഖ്യപ്രതിയെന്ന് മുദ്രകുത്തി അജി ബ്രൈറ്റ് എന്ന യുവാവിനെ വനംവകുപ്പ് പിടികൂടിയിരുന്നു. 2015 ജൂലൈയിൽ അറസ്റ്റിലായ ശേഷം അജിയെ തിരുവനന്തപുരം വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്ത് എത്തിച്ച് നടത്തിയ മൂന്നാംമുറ പ്രയോഗത്തിൽ വാരിയെല്ല് തകർന്നത് ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സംഭവിച്ചിരുന്നു. കേസിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും, ഏറെ നാളത്തെ പോരാട്ടത്തിനൊടുവിലാണ് ഇരുവരും ക്രൈംബ്രാഞ്ചിന് മുന്നിലെത്തുന്നതെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
അനിൽ ഇമ്മാനുവലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലേക്ക്,
നീതിനിഷേധങ്ങൾക്കെതിരെ വല്ലാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന കുറച്ചധികം പേരെ കണ്ടുമുട്ടിയിട്ടുണ്ട്, ജേർണലിസ്റ്റ് ആയി ജോലിചെയ്ത 22 വർഷങ്ങളിൽ. അവരിലധികം പേരും സാധാരണക്കാരോ അതിസാധാരണക്കാരോ ആയിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും എല്ലാവരേയും അങ്ങേയറ്റംവരെ പിന്തുണയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരിൽ തന്നെ 95 ശതമാനം പേരും സ്വാഭാവികമായും അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം എടുത്തിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവുമധികം അധികാരം കയ്യാളുന്ന പോലീസ് അടക്കം ഭരണസംവിധാനങ്ങളുടെ അതിക്രമങ്ങളോട് എതിരിട്ട് അവർ വിജയം വരിക്കുന്നത് ഞാൻ അങ്ങേയറ്റം ആനന്ദത്തോടെ നോക്കികണ്ടിട്ടുണ്ട്. അവരിൽപെട്ട ഒരാളാണ് തിരുവനന്തപുരം പേട്ടയിലെ അജി ബ്രൈറ്റ്. ഇടമലയാർ ആനവേട്ടക്കേസിലെ പ്രതിയാണ്; കുറ്റകൃത്യത്തിലെ പങ്ക് ഏറ്റുപറഞ്ഞിട്ടുമുണ്ട്, ഉദ്യോഗസ്ഥർ പറയുന്നത്ര തോതിൽ അല്ലെങ്കിൽപോലും.
2015 ജൂലൈയിൽ അറസ്റ്റിലായ ശേഷം തിരുവനന്തപുരം വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്ത് വച്ച് പ്രയോഗിച്ച മൂന്നാംമുറ പീഡനത്തിൽ വാരിയെല്ല് തകർന്നത് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ് ജീവിതം വഴിമുട്ടിയ അജി, (സ്കാൻ റിപ്പോർട്ട് പകർപ്പും, മർദനമുറകളുടെ ഞെട്ടിക്കുന്ന വിവരണവും ഒപ്പംചേർക്കുന്നു) അവിടെ നിന്നങ്ങോട്ട് നടത്തിയ പോരാട്ടം ഏറെക്കുറെ ഫലംകാണുന്ന പ്രതീതിയാണ് ഇന്നുണ്ടാകുന്നത്. സംരക്ഷിച്ചുനിർത്താൻ പൊലീസിലെയും വനംവകുപ്പിലെയും ഉന്നതരെല്ലാം ഉണ്ടായിട്ടും, അതിനെല്ലാം സർക്കാരിന്റെ പിന്തുണ ഉണ്ടായിട്ടും, പ്രധാനപ്രതികൾ രണ്ടുപേരും ഇന്നിപ്പോൾ ആദ്യമായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടി വന്നിരിക്കുന്നു. അന്ന് ഡി.എഫ്.ഒ. ആയിരുന്ന ടി.ഉമ, ഭർത്താവും വനം ഡെപ്യൂട്ടി കൺസർവേറ്ററും ആയിരുന്ന ആർ.കമലഹാർ. (പ്രതിപ്പട്ടിക ഉള്ളടക്കം ചെയ്യുന്നു) എഴു വർഷത്തിനിടെ ഒരിക്കൽ പോലും അന്വേഷണത്തിന് വഴങ്ങാതെ, ഹൈക്കോടതി നിർദേശിച്ച തിരിച്ചറിയൽ പരേഡിൽ നിന്ന് പോലും ക്രൈംബ്രാഞ്ചിലെ അന്നത്തെ ഉന്നതരുടെ സഹായത്തോടെ ഒഴിവായ, ഇതേസമയത്ത് തന്നെ കേസ് തീർക്കാൻ പലവിധ സമ്മർദങ്ങൾ പരാതിക്കാർക്ക് മേൽ പരോക്ഷമായി പ്രയോഗിച്ച് നിരന്തരം പീഡിപ്പിച്ച പ്രതികളാണ്, ഇന്നിപ്പോൾ ഗത്യന്തരമില്ലാതെ നിയമവഴിയേ വരുന്നത്. ഇവരുടെ ആജ്ഞപ്രകാരം അജി ബ്രൈറ്റ് അടക്കം സകല പ്രതികൾക്കും മേൽ കിരാത മർദനമുറകൾ പ്രയോഗിച്ച കീഴുദ്യോഗസ്ഥരെ ബലികൊടുത്ത് രക്ഷപെടാൻ ശ്രമിച്ചതും പൊളിഞ്ഞ ശേഷമുള്ള സീൻ ആണിത്. (എഫ്ഐആറിലെ കുറ്റചുരുക്കം ചുവടെ ചേർക്കുന്നു)
ഓൾ ഇന്ത്യാ സർവീസിലെ സഹപ്രവർത്തകരെ രക്ഷപെടുത്താൻ സദാ ജാഗരൂകരായിരുന്ന പോലീസ്, ക്രൈംബ്രാഞ്ച് മേധാവികൾ തന്റെ തലയ്ക്കുമേലിരിക്കെ തന്നെ, വസ്തുതകളിൽ വെള്ളം ചേർക്കാതെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയ പ്രശാന്തൻ കാണി എന്ന എസ്.പിയുടെ നിശ്ചയദാർഢ്യവും, അതിന്റെ ഉള്ളുകളികൾ നന്നായി മനസിലാക്കി കർശനമായി ഇടപെട്ട ഹൈക്കോടതിയുമാണ് നിയമവ്യവസ്ഥയെക്കുറിച്ചുള്ള ധൈര്യം വീണ്ടും സാധാരണക്കാരന്റെ മനസിൽ ഉറപ്പിക്കുന്നത്. ശാരീരികമായി പാടേ തകർന്നെങ്കിലും, മനസ് തളരാതെ കേസ് നടത്തുന്ന അജിയെ മുന്നിൽ നിന്ന് നയിക്കുകയാണ് ചേട്ടൻ ഷാജി ബ്രൈറ്റ്.
രാവിലെ പത്തുമണിയോടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്നാണ് പ്രതികൾ ബോധിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളിൽ നിന്ന് ഇവരെ ഒളിച്ചുപിടിക്കാൻ നിർലോഭം സഹകരണം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് കൂടിയാണ് ഈ കുറിപ്പ്. മാധ്യമങ്ങളിൽ തന്നെ ഒരു വലിയ വിഭാഗം ഈ വാർത്തയെ വേണ്ട ഗൗരവത്തിൽ കണ്ടിട്ടില്ല എന്നതും യാഥാർഥ്യമാണ്. ചിലരെല്ലാം ഉദ്യോഗസ്ഥപക്ഷം പിടിച്ചും കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. source interest എന്ന ‘ഗതികേട് ‘ ആകാം കാരണമെന്ന് മനസിലാക്കാം. പക്ഷെ അവർക്കാർക്കും ഈ പ്രതികളെ ഇനി സഹായിക്കാൻ കഴിഞ്ഞേക്കില്ല എന്ന ഘട്ടത്തിലാണ് കേസ് എത്തിനിൽക്കുന്നത്.
NB: കേസ് റദ്ദാക്കാനുള്ള ഉമയുടെയും കമലഹാറിന്റെയും അപേക്ഷ രണ്ടാഴ്ച മുമ്പ് ഹൈക്കോടതി തള്ളിയിട്ടുണ്ട്. നിലവിൽ അറസ്റ്റിനും വിലക്കൊന്നുമില്ല !!
Comments