തിരുവന്തപുരം : സമാജ്വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
മുതിർന്ന നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ വിയോഗത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. സാമൂഹിക ക്ഷേമം ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പൊതു സമൂഹം ദീർഘകാലം ഓർമ്മിക്കുമെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെയോടെയാണ് ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ മുലായം അന്തരിച്ചത്. 82 കാരനായ അദ്ദേഹം ഓഗസ്റ്റ് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഉദരസംബന്ധമായ രോഗങ്ങളാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം പൊതുവേദികളിൽ നിന്ന് വിട്ടു നിന്നിരുന്നു.
മുൻപ് രോഗാവസ്ഥയെ കുറിച്ച് അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുലായത്തിന്റെ മകനും സമാജ് വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാവിധ സഹായവും പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തിരുന്നു. മരണ വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചിട്ടുണ്ട്.
Comments