തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ച തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ നടപടിയെ ന്യായീകരിച്ച് തദ്ദേശ വകുപ്പ്. നഗരസഭയുടെ നടപടിയിൽ പൊതുമരാമത്ത് വകുപ്പ് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ്, തീരുമാനത്തിൽ പുതുമയില്ലെന്ന് മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. റോഡിന്റെ ഒരു ഭാഗം വാടകയ്‌ക്ക് നൽകാനുള്ള തീരുമാനം തിരുവനന്തപുരം നഗരസഭയുടെ ട്രാഫിക് ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരം എടുത്തിട്ടുള്ളതാണ്. രാഷ്‌ട്രീയക്കാരും പൊലീസുകാരും അടക്കമുള്ള സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. അതിനാൽ ഇത് പുതിയ വിഷയമല്ല എന്നാണ് എം.ബി.രാജേഷിന്റെ ന്യായീകരണം.
പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയിരിക്കുന്നത്. എം.ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്താണ് സംഭവം. ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനാണ് കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിച്ചു. കരാർ പത്രത്തിൽ മേയർ ഒപ്പിടുകയും ചെയ്തു.
നേരത്തെ പൊതുജനങ്ങളിൽ നിന്ന് പത്തുരൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ സ്വകാര്യ വ്യക്തിക്ക് കൈമാറിയിരിക്കുന്നത്. പൊതുമരാമത്ത് റോഡിന്റെ ഒരു ഭാഗം സ്വകാര്യ ഹോട്ടലിന്റെ പാർക്കിംഗിന് നഗരസഭ എങ്ങനെ വാടകയ്‌ക്ക് നൽകുമെന്ന ചോദ്യമുന്നയിച്ച് ബിജെപിയും ജനങ്ങളും പ്രതിഷേധിക്കുകയാണ്. നഗരസഭയ്‌ക്കെതിരെ സർക്കാരിന് ബിജെപി പരാതി നൽകിയിട്ടുണ്ട്.
Comments