ന്യൂഡൽഹി: തെരുവുനായകളെ നിയന്ത്രിക്കണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആക്രമണകാരികളായ പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും പരിഗണിക്കുന്നുണ്ട്. ഇടക്കാല ഉത്തരവിന് സാധ്യതയുണ്ടെന്നാണ് വിവരം.എബിസി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് എബിസി പദ്ധതിയിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിർത്തിയിരുന്നു
സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ദിവസേന നായ്‌ക്കളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നു. തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിരുന്നു. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്.
കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് നായ്‌ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. അക്രമകാരികളായ നായ്‌ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാർപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങൾ വ്യാപിക്കുമ്പോൾ അവയെ കൂട്ടത്തോടെ കൊല്ലാൻ അനുമതിയുണ്ട്. സമാന രീതിയിലുള്ള അനുമതി നായ്‌ക്കളുടെ കാര്യത്തിലും വേണമെന്നാണ് ഹർജിയിൽ സർക്കാർ ആവശ്യമുന്നയിക്കുന്നത്.
Comments