ഉജ്ജയിൻ: മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നവീകരിച്ച മഹാകാലേശ്വര ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മന്ദിർ പരിസാർ വിസ്താർ യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രം പുനരുദ്ധരീകരിച്ചത്. 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് മഹാകാലേശ്വര ക്ഷേത്രം. 856 കോടി ചിലവിട്ട് നിർമ്മിക്കുന്ന മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് വൈകിട്ടോടെയാണ് പ്രധാനമന്ത്രി ഇവിടേക്ക് എത്തുന്നത്. ‘മഹാകാൽ ലോക്’ എന്നാണ് പുതുതായി വികസിപ്പിച്ച ഇടനാഴിക്ക് പേര് നൽകിയിരിക്കുന്നത്. പ്രത്യേക പൂജകൾക്ക് ശേഷമായിരിക്കും ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്നത്.
900 മീറ്ററിലധികം നീളമാണ് മഹാകാൽ പുതിയതായി നിർമ്മിച്ച മഹാകാൽ ലോക് ഇടനാഴിക്കുള്ളത്. 108 സാന്റ്‌സ്‌റ്റോണുകൾ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിലും ത്രിശൂലവും ശിവ ഭഗവാന്റെ മുദ്രകളും നൽകിയിട്ടുണ്ട്. ശിവപുരാണകഥകളിൽ നിന്നുള്ള 53 ഭാഗങ്ങൾ ചുവർച്ചിത്രങ്ങളായി ഇടനാഴിയിൽ ചേർത്തിട്ടുണ്ട്.
തീർത്ഥാടകർക്ക് വേണ്ടി 23.90 കോടി രൂപ ചെലവിൽ ഫെസിലിറ്റി സെന്ററും ഇവിടെ നിർമ്മിക്കും. ക്ഷേത്ര നവീകരണത്തിന് പുറമെ പ്രദേശത്തിന്റെ ഒന്നാകെയുള്ള വികസനം കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2.82 ഹെക്ടറിലായി കിടക്കുന്ന ക്ഷേത്ര മൈതാനിയുടെ വിസ്തീർണം 47 ഹെക്ടറിലേക്ക് ഉയർത്തും. ഇതിൽ 17 ഹെക്ടർ വിസ്തൃതിയുള്ള രുദ്രസാഗർ തടാകത്തിന്റെ വിപുലീകരണവും ഉൾപ്പെടുന്നു.
Comments