തിരുവനന്തപുരം: പത്തനംതിട്ടയിൽ ആഭിചാര കൊലകൾ നടന്നുവെന്ന വാർത്ത അതീവ നടുക്കത്തോടെയാണ് കേരളീയ സമൂഹം കേട്ടത്. ഇപ്പോഴിതാ അവിശ്വസനീയമായ രണ്ട് കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
കൊലപാതകത്തിൽ പിടിയിലായത് മൂന്ന് പേരാണ്. ദമ്പതികളായ ഭഗവൽ സിംഗും ഭാര്യ ലൈലയും കൂടാതെ ഇവർക്കുവേണ്ടി മന്ത്രവാദം നടത്തിയ വ്യക്തിയും. സ്ത്രീകളെ വശീകരിച്ച് പത്തനംതിട്ടയിൽ എത്തിച്ച കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദ് തന്നെയാണ് മന്ത്രവാദിയായി ദമ്പതികൾക്ക് മുമ്പിലെത്തിയതും. ഇയാൾ തന്നെയായിരുന്നു ശ്രീദേവിയെന്ന പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഭഗവൽ സിംഗിനെ സമീപിച്ചതുമെന്ന് പോലീസ് പറയുന്നു.
ഷാഫിയെന്ന മന്ത്രവാദിയുണ്ടെന്നും ഇയാൾ വഴി ആഭിചാര ക്രിയകൾ നടത്തി ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടാമെന്ന് പറഞ്ഞതും ‘ശ്രീദേവി’ ആയിരുന്നു. വ്യാജ ഫേസ് ബുക്ക് പ്രൊഫൈൽ വഴി ഭഗവൽ സിംഗിന് ഷാഫി തന്നെ തന്റെ അടുക്കൽ എത്തിച്ചു. തുടർന്ന് തിരുവല്ലയിലെ വീട്ടിൽ വെച്ച് ആഭിചാര ക്രിയകൾ ആരംഭിക്കുകയായിരുന്നു.
കൊല നടത്താനായി ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ ഓരോരുത്തരേയും ചെന്ന് സമീപിച്ചതും ഷാഫിയാണ്. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ തരാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഒടുവിൽ വലയിലായത് ലോട്ടറിക്കച്ചവടക്കാരായ പത്മയും റോസ്‌ലിയും. ഇവരെ പത്തനംതിട്ടയിലെത്തിച്ച് 24 മണിക്കൂറിനകം കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
നിലവിൽ പത്മയുടെ മൃതദേഹാവശിഷ്ടങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഷാഫിയെയും ദമ്പതികളെയും കൊലപാതകം നടന്ന സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
Comments