തിരുവനന്തപുരം : കേരളത്തെയാകെ ഞെട്ടിച്ച നരബലിയിൽ പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ പാർട്ടി അംഗമല്ലെന്നാണ് എംഎ ബേബി അവകാശപ്പെടുന്നത്. ആഭിചാര കൊലപാതകക്കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ ഭഗവൽ സിംഗ് പിടിയിലായതിന് പിന്നാലെയാണ് നേതാവിന്റെ പ്രതികരണം.
ഭഗവൽ സിംഗ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നും എന്നാൽ പാർട്ടി അംഗമല്ലെന്നും എംഎ ബേബി പറഞ്ഞു. ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണെന്നും പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു.
ഇലന്തൂരിലെ സജീവ സിപിഎം പ്രവർത്തകനാണ് ഭഗവൽ സിംഗ് എന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രദേശത്തെ പാർട്ടിയുടെ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ് ഭഗവൽ സിംഗ്. ഇയാളുടെ നേതൃത്വത്തിൽ നിരവധി പാർട്ടി പരിപാടികളും അരങ്ങേറിയിട്ടുണ്ട്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പേജിൽ പോലും സഖാവ് എന്നാണ് ഭഗവൽ സിംഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇയാൾ പാർട്ടി അംഗമല്ലെന്ന അവകാശവാദവുമായി എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ട് പോയി ക്രൂരമായ നരബലിക്ക് ഇരയാക്കിയ സംഭവത്തിൽ ഭഗവൽ സിംഗും ഭാര്യ ലൈലയും ദുർമന്ത്രവാദി മുഹമ്മദ് ഷാഫിയും പോലീസ് കസ്റ്റഡിയിലാണ്. വീടിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും വേണ്ടിയാണ് ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്ന് ആഭിചാര കൊല നടത്തിയത് എന്നാണ് കണ്ടെത്തൽ. ഇരുവരുടെയും മൃതദേഹവും വീട്ടുവളപ്പിൽ നിന്ന് കണ്ടെടുത്തു.
Comments