കോട്ടയം:ബസിന്റെ വാതിലിൽ കൈ കുടുങ്ങി വിദ്യാർത്ഥിനിയ്ക്ക് ഗുരുതരപരിക്ക്.ഇടതുകൈയ്ക്ക് പൊട്ടലേറ്റ നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി കൂത്രപ്പള്ളി നെല്ലിപ്പള്ളിയിൽ ജെസിന്ത സിറിൽസ് (15) കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥിനി നിലവിളിച്ചിട്ടും ബസ് മുന്നൂറ് മീറ്ററോളം നീങ്ങിയ ശേഷമാണ് നിർത്തിയത്. ഇതും അപകടത്തിന്റെ തീവ്രത ഉയർത്തി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.ചങ്ങനാശ്ശേരിയിൽ നിന്നാണ് കുട്ടി മോർണിങ്സ്റ്റാർ എന്ന ബസിൽ കയറിയത്. കുട്ടി ഫുട്ബോഡിലേക്ക് കയറിയപ്പോൾ തന്നെ എയർഡോർ അടയ്ക്കുകയും ബസ് മുന്നോട്ടെടുക്കുകയുമായിരുന്നു. ബാഗും ഇടതുകൈയ്യും ഡോറിന് പുറത്തായിരുന്നു. ഡോർ അമർന്നപ്പോൾ കുട്ടിയും ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളും ബഹളം വെച്ചു.എന്നാൽ മുന്നൂറ് മീറ്ററോളം ബസ് നീങ്ങിയ ശേഷം യാത്രക്കാർ ബഹളം വെച്ചതോടെയാണ് നിർത്തിയത്.
വൈകീട്ട് വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ കൈയ്ക്ക് വേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.തുടർന്ന് നടന്ന പരിശോധനയിലാണ് കൈയ്യുടെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. ആശുപത്രിയിൽ നിന്നും വിവരമറിയിച്ചതോടെ രാത്രിയിൽ കറുകച്ചാൽ പോലീസ് ഷീബയെ വിളിച്ചിരുന്നു. കാര്യങ്ങൾ തിരക്കി ഫോൺ വെച്ചതല്ലാതെ 24 മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് സംഭവത്തെ പറ്റി അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
Comments