പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ആഭിചാരക്കൊലയെ അപലപിക്കുന്നുവെന്ന് സിപിഎം. കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതാണ് ഈ സംഭവമെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നാണ് പാർട്ടി പറഞ്ഞത്.
എന്നാൽ കൊലപാതകം നടത്തിയ പാർട്ടി പ്രാദേശിക നേതാവ് ഭഗവൽസിംഗിനെക്കുറിച്ച് യാതൊരു പരാമർശവും പ്രസ്താവനയിൽ ഇല്ല. ഇന്നലെ സംഭവം ഉണ്ടായപ്പോൾ തന്നെ ഭഗവൽസിംഗിന്റെ പാർട്ടി ബന്ധം തെളിവുകൾ സഹിതം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ സിപിഎം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് മണിക്കൂറുകൾക്ക് ശേഷം ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രസ്താവന പാർട്ടി പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്. ഇലന്തൂരിലെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം ഭഗവൽസിംഗും ഭാര്യയുമാണ് ഐശ്വര്യപൂജയ്‌ക്കായി കൊച്ചിയിൽ നിന്ന് എത്തിച്ച രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത്. കൊച്ചിയിലെ മുഹമ്മദ് ഷാഫി എന്ന ഏജന്റാണ് ഇവർക്കായി സ്ത്രീകളെ എത്തിച്ചു നൽകിയിരുന്നത്. ഇയാളെ പോലീസ് പിടികൂടിയിരുന്നു. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു പ്രതി. എന്നാൽ ഇയാൾ പാർട്ടി അംഗമാണെന്ന് അംഗീകരിക്കാൻ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കളും മിണ്ടാട്ടമില്ലാതിരിക്കുകയാണ്.
ഭഗവൽ സിംഗ് പാർട്ടിയിലെ അംഗമല്ല എന്നാണ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞത്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാം, എന്നാൽ അംഗമല്ലെന്നായിരുന്നു എംഎ ബേബിയുടെ വാദം. പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫ്യൂഡൽ മൂല്യങ്ങൾ നിലനിൽക്കുന്ന സമൂഹമെന്ന നിലയിൽ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും ഒളിത്താവളങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവത്തെ കേവലം നിയമംകൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല. അതിനായി നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോൾ തന്നെ വിശാലമായ ബഹുജന മുന്നേറ്റവും, ബോധവൽക്കരണവും ഉയർന്നുവരേണ്ടതുണ്ടെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് 73 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആരും ചിന്തിക്കാനിടയില്ല. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് സമൂഹത്തിനൊരു പാഠമായി ഈ അന്വേഷണത്തെ മാറ്റേണ്ടതുണ്ട്. കേസിന്റെ അന്വേഷണത്തിൽ ജാഗ്രതകാട്ടി നമ്മുടെ സമൂഹത്തെ ബാധിച്ച രോഗാവസ്ഥയെ തുറന്നുകാട്ടിയ കേരളാ പൊലീസിന്റെ ഇടപെടൽ ഏറെ ശ്ലാഘനീയമാണ്.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ മഹത്തായ ഇടപെടലുകൾ അന്ധവിശ്വാസങ്ങളേയും, അനാചാരങ്ങളേയും കേരളീയ സമൂഹത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള വലിയ പോരാട്ടമാണ് നടത്തിയത്. ദേശീയ പ്രസ്ഥാനവും ഇക്കാര്യത്തിൽ ഏറെ പങ്ക് വഹിച്ചു. ഈ മുന്നേറ്റത്തെ കൂടുതൽ കരുത്തോടുകൂടി കർഷക – തൊഴിലാളി പ്രസ്ഥാനങ്ങൾ മുന്നോട്ടുകൊണ്ടുപോയി. ഇത്തരം ഇടപെടലുകളുടെ കൂടി ഫലമായാണ് ഇടതുപക്ഷ മനസ്സ് കേരളത്തിൽ രൂപീകരിക്കപ്പെട്ടത്. ആധുനീക കേരളീയ സമൂഹത്തിന്റെ വികാസത്തിന്റെ അടിസ്ഥാനം ഇതായിരുന്നു.
സമൂഹ്യപരിഷ്‌കരണത്തിന്റെ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഓരോ ഘട്ടത്തിലും കേരളത്തിൽ ഉയർന്നുവന്നിരുന്നു. അതിനെ തട്ടിമാറ്റിക്കൊണ്ടാണ് കേരളീയ സമൂഹം വികസിച്ചത്. ഫ്യൂഡൽ മൂല്യങ്ങൾ നിലനിൽക്കുന്ന സമൂഹമെന്ന നിലയിൽ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും ഒളിത്താവളങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മുതലാളിത്ത മൂല്യങ്ങളാവട്ടെ പണം എല്ലാറ്റിനും മുകളിലാണെന്ന കാഴ്ചപ്പാടും മുന്നോട്ടുവെക്കുന്നു. ആഗോളവൽക്കരണ നയങ്ങൾ മുന്നോട്ടുവെക്കുന്ന സാംസ്‌കാരിക മൂല്യങ്ങളാവട്ടെ എന്ത് ചെയ്തും പെട്ടന്ന് സമ്പത്ത് കുന്നുകൂട്ടാനുള്ള പ്രവണതകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇതിനായി ഏറെ സ്വകാര്യമായ ഇടം പ്രധാനം ചെയ്യുന്ന നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിലൂടെ ദുർബല മനസ്സുകൾ ഇത്തരം വഴികളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.
ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല. ശാസ്ത്രീയമായ ചിന്തകളെ ഉൽപാദന രംഗത്ത് പ്രയോഗിച്ചതുകൊണ്ടാണ്. ജീവന്റെ ഉത്ഭവത്തേയും പരിണാമത്തേയും സംബന്ധിച്ചെല്ലാം ശരിയായ ധാരണകൾ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്. ജീവി വർഗ്ഗങ്ങളെത്തന്നെ സൃഷ്ടിക്കാൻ കഴിയാവുന്ന വിധം അത് വികസിച്ചുവരികയുമാണ്. ഈ ഘട്ടത്തിലാണ് പ്രാകൃതമായ വിശ്വാസങ്ങൾക്ക് പിന്നിൽ പോലും ശാസ്ത്രീയ സത്യമുണ്ടെന്നും അതുകൊണ്ട് രാജ്യം ലോകത്തിന് മാതൃകയാണെന്നുമുള്ള പ്രചരണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. ഇത്തരം കാഴ്ചപ്പാടുകളെ പ്രതിരോധിച്ച് മുന്നോട്ടുപോകാനും കഴിയേണ്ടതുണ്ട്.
ശാസ്ത്രീയമായ അറിവുകൾ ഏറെയുള്ളതാണ് നമ്മുടെ നാട്. ആ ശാസ്ത്ര ചിന്തകളെ ജീവിത വീക്ഷണമായി രൂപപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ വികസിക്കേണ്ടതുണ്ടെന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കി കേരളത്തിന്റെ സാംസ്‌കാരിക ഔന്നിത്യം കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് മലയാളികളാകെ ഒന്നിച്ച് നിൽക്കേണ്ട ഘട്ടം കൂടിയാണിത്.
നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ ആവശ്യമെങ്കിൽ പുതിയ നിയമനിർമ്മാണമുൾപ്പെടെ ആലോചിക്കേണ്ടതാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവത്തെ കേവലം നിയമംകൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല. അതിനായി നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോൾ തന്നെ വിശാലമായ ബഹുജന മുന്നേറ്റവും, ബോധവൽക്കരണവും ഉയർന്നുവരേണ്ടതുണ്ട്.
Comments