തിരുവനന്തപുരം : അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണമെന്ന് കെകെ ശൈലജ. അത്തരം ഒരു നിയമം കൊണ്ട് വരുന്നതിനെ പറ്റി മുൻപ് ചിന്തിച്ചിരുന്നു. നിയമം കൊണ്ട് വരുന്നത് ഗുണം ചെയ്യും. സമൂഹത്തിൽ വളരെ ശക്തമായ ഉയർത്തെഴുന്നേൽപ്പും പ്രചരണവും ആവശ്യമാണെന്നും അവർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഭിചാര കൊലപാതകത്തിനെതിരെയുള്ള പ്രതികരണം ശൈലജ വ്യക്തമാക്കിയത്.
നിയമം മാത്രം കൊണ്ട് കാര്യം ഇല്ല. വളർന്നു വരുന്ന തലമുറയിൽ ശാസ്ത്ര ബോധം വളർത്തണം. ആഭിചാര കൊലപാതക കേസിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട് . പത്തനംതിട്ടയിലെ ആഭിചാര കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. സാക്ഷരതയിലും ജീവിത നിലവാരത്തിലുമൊക്കെ മുന്നിൽ നിൽക്കുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളെ പൂർണമായും സമൂഹത്തിൽ നിന്നും തുടച്ച് നീക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.
സമൂഹത്തെ ശാസ്ത്രബോധത്തിലേക്ക് നയിച്ചാൽ മാത്രമേ ഇത്തരം ക്രൂരകുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ നമുക്ക് സാധിക്കുകയുള്ളു. പ്രാർത്ഥനകൊണ്ട് മാത്രം രോഗം മാറ്റാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതിരോധ കുത്തിവയ്പ്പുൾപ്പെടെ തടസപ്പെടുത്തുന്ന സ്ഥിതി അപൂർവമെങ്കിലും കേരളത്തിലുണ്ടായിട്ടുണ്ട്. ജാതകദോഷം, ആഭിചാര പ്രക്രിയ, ആഭിചാര കൊല, മനുഷ്യത്വ ഹീനവും സ്ത്രീ വിരുദ്ധവുമായ ആചാരങ്ങൾ എന്നിവയെല്ലാം ഒറ്റപ്പെട്ട രീതിയിലെങ്കിലും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഈയിടെയായി ജാതിബോധവും ഇതേവരെ കാണാത്ത പുതിയ ആചാരക്രമങ്ങളും കേരളത്തിൽ തലപൊക്കുന്നുണ്ട്.
സാമൂഹ്യ ജീർണത ആരെയും പിടികൂടാം, ഇത്തരം സാമൂഹ്യ ജീർണതയും മയക്കുമരുന്ന് വ്യാപനം പോലുള്ള വിപത്തുകളും ചേരുമ്പോൾ മനുഷ്യത്വരഹിതമായ അനുഭവങ്ങൾക്ക് നമ്മുടെ സമൂഹം സാക്ഷ്യം വഹിക്കേണ്ടിവരുന്നു. ഈ ദുരവസ്ഥയിൽ നിന്ന് സമൂഹത്തെ രക്ഷിച്ചെടുക്കാൻ കുറുക്കുവഴികളില്ല. എന്നാൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും സമൂഹത്തിൽ ശാസ്ത്രബോധം വളർത്തിയെടുക്കുകയും ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണിവ. വരും നാളുകളിൽ അത്തരം നവോത്ഥാന പ്രവർത്തനങ്ങളെ കൂടുതൽ ശക്തമാക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാമെന്നും അവർ വ്യക്തമാക്കി.
ഇലന്തൂരിലെ ആഭിചാല കൊലപാതകങ്ങളിൽ സജീവ സിപിഎം പ്രവർത്തകനായ ഭഗവൽ സിംഗ് പിടിയിലായത് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയുമാണ്. പാർട്ടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി ബന്ധം മറയ്‌ക്കാൻ പ്രസ്താവനകളുമായി സിപിഎം നേതാക്കൾ രംഗത്തെത്തുന്നത്.
Comments