തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യാത്രയിൽ സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് വി ഡി സതീശന്റെ താക്കീത്. കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായിരുന്നു രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. യാത്ര കേരളത്തിലെത്തിയപ്പോൾ പലരും പങ്കെടുത്തിരുന്നില്ല എന്ന് സതീശൻ പറഞ്ഞു.
യാത്രയിൽ പങ്കെടുക്കാത്തവർ പാർട്ടിയിൽ വേണ്ട എന്ന നിലപാടാണ് വി.ഡി.സതീശൻ മുന്നോട്ട് വെച്ചത്. യാത്രയിൽ നിന്നും വിട്ടുനിന്നവർ എന്തിനാണ് പാർട്ടിയിൽ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യങ്ങൾ ഡിസിസി പരിശോധിച്ച് യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ആത്മാർത്ഥമായി ജോലി ചെയ്തവർക്ക് അംഗീകാരം നൽകണമെന്നുമാണ് ഡിസിസി നേതൃയോഗത്തിൽ വി.ഡി സതീശൻ അഭിപ്രായപ്പെട്ടത്.
ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിൽ പുരോഗമിക്കുകയാണ്. സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര സെപ്റ്റംബർ 30-നാണ് കർണാടകയിൽ പ്രവേശിച്ചത്. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ കാൽനടയായാണ് ജോഡോ യാത്ര കശ്മീരിലെത്തുക. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ് കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യം. എന്നാൽ ഇന്ത്യയെ പല രീതിയും വിഭജിച്ച കോൺഗ്രസാണ് ഇന്ത്യയെ ഒന്നിപ്പിക്കാൻ ഇറങ്ങുന്നത് എന്ന് ബിജെപി വിമർശിക്കുന്നു.
Comments