ഗാന്ധിനഗർ: രാജ്യത്ത് അവശേഷിക്കുന്ന ഏക ദേശീയ പാർട്ടി ബിജെപിയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. പാർട്ടിയുടെ മുകളിലുള്ളവർ തൊട്ട് താഴെതലത്തിലുള്ളവർ വരെ പ്രത്യയശാസ്ത്രത്തിൽ പ്രതിജ്ഞാബദ്ധരാണ്. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഇപ്പോൾ ചെറിയ ഒരു പാർട്ടിയായി ചുരുങ്ങി പോയിരിക്കുകയാണെന്നും ജെ.പി.നദ്ദ പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയത്തിന്റെ സംസ്കാരം തന്നെ മാറിയിരിക്കുന്നു. ഇപ്പോൾ പാർട്ടിയിൽ ഉല്ലസിക്കാനും നാടിന്റെ പേരിൽ കുടുംബത്തെ സേവിക്കാനും എന്തു ചെയ്യണമെന്നറിയാതെ കോൺഗ്രസ് അലയുകയാണ്. സ്വന്തം ഖജനാവ് നിറയ്ക്കുക എന്നതാണ് കോൺഗ്രസിന്റെ നയമെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയം എന്നാൽ കമ്മീഷൻ അടിച്ചുമാറ്റുക എന്നൊരു കാലമുണ്ടായിരുന്നു. രാഷ്ട്രീയം എന്നാൽ കസേരയിൽ ഇരുന്ന് അഴിമതിയ്ക്ക് ഒപ്പു വെയ്ക്കുക, ജനങ്ങളെ വഞ്ചിച്ച് സ്വയം സുഖിക്കുക എന്നതായിരുന്നു രാജ്യത്ത് നിലനിന്നിരുന്ന ഒരു കാലം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംസ്കാരം തന്നെ മാറ്റി മറിച്ചു. അദ്ദേഹം രാജ്യസേവനത്തിൽ ഏർപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സംസ്കാരം തന്നെ മാറിയിരിക്കുന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. ദ്വാരകയിൽ നിന്ന് പോർബന്തറിലേക്ക് പോകുന്ന ബിജെപിയുടെ ‘ഗുജറാത്ത് ഗൗരവ് യാത്ര’യുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജെ.പി.നദ്ദ. ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് യാത്രകളാണ് നടത്തുന്നത്.
പല പ്രധാന പ്രാദേശിക പാർട്ടികളും ചില രാജവംശങ്ങളാൽ ഭരിക്കുന്നവയാണ്. എന്നാൽ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി ഇന്ന് രാജ്യത്തുള്ള ഒരേയൊരു ദേശീയ പാർട്ടി ബിജെപി മാത്രമാണെന്നും ജെ.പി.നദ്ദ പറഞ്ഞു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഫറൻസ്, ശിരോമണി അകാലിദൾ (എസ്എഡി), സമാജ്വാദി, എസ്പി, രാഷ്ട്രീയ ജനതാദൾ (ആർജെഡി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് (വൈഎസ്ആർസി), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തുടങ്ങിയവർ രാജവംശ രാഷ്ട്രീയം നടത്തുന്ന പാർട്ടികളായിരുന്നു. ശിവസേന പിളർപ്പിന് ശേഷം ഇതിൽ നിന്നും രക്ഷപ്പെട്ടു. അല്ലാത്തപക്ഷം അത് ഒരു കുടുംബ പാർട്ടിയായി നിലനിൽക്കുമായിരുന്നു എന്ന് ജെ.പി.നദ്ദ പറഞ്ഞു.
Comments