ധാക്ക: ഏഷ്യാ കപ്പ് സെമിയിൽ ബാറ്റും പന്തും കൊണ്ട് ഇന്ത്യൻ വനിതകൾ നിറഞ്ഞാടിയപ്പോൾ തായ് ലൻഡിന് നിരാശ. 74 റൺസിന് തകർത്ത് ഇന്ത്യയുടെ പെൺപുലികൾ ഫൈനലിൽ കടന്നു. 28 പന്തിൽ നിന്ന് 48 റൺസ് അടിച്ച ഓപ്പണർ ഷഫാലി
വർമയാണ് ഇന്ത്യൻ വിജയത്തിന് പരവതാനി വിരിച്ചത്. ബൗളിങ്ങിൽ നാല് ഓവറിൽ കേവലം ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ദീപ്തി ശർമ്മയും 10 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയ രാജേശ്വരി ഗെയ്‌ക്ക് വാദും തായ്‌ലൻഡിനെ കെട്ടുകെട്ടിക്കുന്നതിൽ നിർണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ തായ് ലൻഡിന് 20 ഓവറിൽ 74 റൺസെടുക്കാനേ കഴിഞ്ഞുളളൂ. ഓപ്പണിങ്ങിലിറങ്ങിയ സ്മൃതി മന്ഥാന 14 പന്തിൽ നിന്ന് 13 റൺസെടുത്ത് പുറത്തായെങ്കിലും ജെമിമ റോഡ്രിഗസും (26 പന്തിൽ 27) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (30 പന്തിൽ 36) തായ്‌ലൻഡിന്റെ പ്രതീക്ഷകൾക്ക് മേൽ കൊടുങ്കാറ്റായി. 13 പന്തിൽ നിന്ന് പുറത്താകാതെ 17 റൺസെടുത്ത പൂജയും ഇന്ത്യയുടെ സ്‌കോർബോർഡിൽ നിർണായകമായി.
മറുപടി ബാറ്റിങ്ങിൽ തായ്‌ലൻഡിന് വേണ്ടി രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ക്യാപ്റ്റൻ നാരുമോൾ ചായ് വായ് (41 പന്തിൽ 21), നട്ടായ ബൂചാത്തം (29 പന്തിൽ 21 റൺസ്) എന്നിവരാണ് പിടിച്ചുനിന്നത്. വനിതാ ഏഷ്യാകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ഫൈനലാണിത്. ഷഫാലി വർമയാണ് പ്ലെയർ ഓഫ് ദി മാച്ച്. ശനിയാഴ്ചയാണ് ഫൈനൽ
Comments