മലപ്പുറം: മുസ്ലിം ജനവിഭാഗത്തിന് എതിരാണ് ബിജെപി എന്ന പ്രചരണത്തിനെതിരെ ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി രംഗത്ത്. കഴിഞ്ഞ എട്ട് വർഷം കൊണ്ട് മോദി സർക്കാർ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമ വികസന പ്രവർത്തനത്തിന് അനുവദിച്ച തുക ചൂണ്ടിക്കാട്ടിയാണ് അബ്ദുള്ളക്കുട്ടി തെറ്റായ പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുന്നത്. കോൺഗ്രസ് സർക്കാരുകൾ അനുവദിച്ച തുകയും ബിജെപി സർക്കാർ അനുവദിച്ച തുകയും താരതമ്യപ്പെടുത്തി നോക്കിയിട്ട് വിമർശിക്കണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
16158.21 കോടി രൂപയാണ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമ വികസനത്തിനായി മോദി സർക്കാർ എട്ട് വർഷം കൊണ്ട് നൽകിയത്. ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പുള്ള എട്ട് വർഷത്തെ കണക്കെടുത്താൽ വെറും 9853.06 കോടി രൂപ മാത്രമാണ് കോൺഗ്രസ് സർക്കാർ മുസ്ലിം ന്യൂനപക്ഷങ്ങൾക്കായി അനുവദിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകദേശം പകുതി തുകയാണ് വലിയ മുസ്ലിം സ്നേഹം പറയുന്ന കോൺഗ്രസ്സ് തങ്ങളുടെ ഭരണകാലത്ത് മുസ്ലിംങ്ങൾക്ക് നൽകിയത്.
മോദിസർക്കാർ മുസ്ലിങ്ങൾക്കെതിരല്ല, ആ പ്രചരണം നുണയാണ്. ഇനിയും അതു പറഞ്ഞ് നടക്കുന്നവർക്ക് പടച്ചോൻ മാപ്പ് നൽകില്ല. ബിജെപിയുടെ മുദ്രാവാക്യം ‘സബ് കാ സാത്ത്, സബ് കാ വികാസ്, സബ്കാ വിശ്വാസ്, സബ് കാ പ്രയാസ്’ എന്നതാണ്. എല്ലാവരേയും ചേർത്ത് നിർത്തിയാണ് നരേന്ദ്രമോദി ഭരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ അബ്ദുള്ളക്കുട്ടി പങ്കുവെച്ചിരിക്കുന്ന കണക്ക് താഴെ നൽകുന്നു.
Comments