തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കും, കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ദിലീപിനും ലോകായുക്ത നോട്ടീസ് അയച്ചു. പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വൻ അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണം. നോട്ടീസിന് ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ലോകായുക്തയുടെ താക്കീത്.
പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. കൊറോണ കാലത്ത് കേരളത്തിലെ കമ്പനികളെ ഒഴിവാക്കി മഹാരാഷ്‌ട്ര ആസ്ഥാനമായുള്ള സാൻഫാർമ എന്ന കമ്പനിയിൽ നിന്നാണ് പിപിഇ കിറ്റ് സർക്കാർ വാങ്ങിയത്. പിപിഇ കിറ്റിന് 500 രൂപ നിരക്കിൽ സർക്കാരിന് നൽകാൻ കേരളത്തിലെ കമ്പനികൾ സന്നദ്ധമായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ 1550 രൂപ നിരക്കിൽ സർക്കാർ വാങ്ങുകയായിരുന്നു.
പിന്നീട് സാൻഫാർമ എന്നത് തട്ടിക്കൂട്ട് സ്ഥാപനമാണെന്ന് കണ്ടെത്തി. ഇതോടെയാണ് സർക്കാരിന്റെ പിപിഇ കിറ്റ് കൊള്ള പുറത്തുവന്നത്. സംഭവം അന്ന് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പിപിഇ കിറ്റിന് സമാനമായ രീതിയിൽ മറ്റ് പ്രതിരോധ സാമഗ്രികളും വലിയ വിലകൊടുത്താണ് സർക്കാർ വാങ്ങിയത്.
Comments