രാജ്യത്തിന്റെ കാവൽഭടന്മാരായ സൈനികരുടെ വീരകഥകൾ കേട്ട് അഭിമാനം കൊള്ളുന്നവരാണ് നാം. കനത്ത മഞ്ഞും മഴയും ചൂടും സഹിച്ച് രാവും പകലും സുരക്ഷയൊരുക്കുന്ന സൈനികരോടൊപ്പം തന്നെ പ്രധാന്യമുള്ളവരാണ് സേനയുടെ ഭാഗമായ നായകളും. പല നിർണ്ണായക ഓപ്പറേഷനുകളിലും സൈനികരെ പോലെ തന്നെ ഇവയും പങ്കെടുക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് പലപ്പോഴും സൈനികരോടൊപ്പം ഇവരെയും നമ്മൾ ഹൃദയത്തിലേറ്റുന്നത്. കശ്മീരിൽ ശത്രുക്കൾക്ക് മുൻപിൽ നെഞ്ചുവിരിച്ച് പോരാടിയ സൂം എന്ന ആർമി ഡോഗ് കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചത് ദേശസ്നേഹികൾക്ക് തീരാവേദനയാണ് നൽകിയത്.
വീരപരിവേഷത്തോടെ വിടവാങ്ങിയ സൂമിന്റെ വിവരങ്ങൾ തിരഞ്ഞ് ഗൂഗിളിൽ എത്തിയത് നിരവധി പേരാണ്. സമൂഹമാദ്ധ്യമങ്ങളിൽ ആയിരങ്ങൾ ഇപ്പോഴും സൂമിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. RIPZoom എന്ന ഹാഷ് ടാഗ് ട്വിറ്ററിലും ട്രെൻഡിംഗ് ആയി. സൂമിന്റെ സേവനങ്ങൾക്ക് നന്ദി പറയുന്നത് മുതൽ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതടക്കമുള്ള പോസ്റ്റുകളാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. വെടിയുണ്ടകൾ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ വേട്ടയാടാൻ സൈനികർക്കൊപ്പം നിന്ന ധീരനെ അടുത്തറിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ആരായിരുന്നു സൂം? എന്തായിരുന്നു അവന്റെ പ്രത്യേകതകൾ.
ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗിൽ ഭീകരവാദികളോട് പോരാടുന്നതിനിടെയാണ് സൂമിന് പരിക്കേറ്റത്. ചികിത്സയിലിരുന്ന അവന് വേണ്ടിയുളള പ്രാർത്ഥനകളിലായിരുന്നു അവനെ അറിയാവുന്നവരെല്ലാം. പക്ഷെ തുളഞ്ഞുകയറിയ വെടിയുണ്ടകൾ അവന്റെ ജീവനെടുത്തു എന്ന ദു:ഖവാർത്തയാണ് പിന്നീട് നാമറിഞ്ഞത്.
ബെൽജിയൻ ഷെപ്പോർഡ് ഇനത്തിൽപ്പെട്ട രണ്ടരവയസുള്ള നായയാണ് സൂം. മീററ്റിലെ റമൗണ്ട് വെറ്ററിനറി കോളേജിലെ ഡോഗ് ട്രെയിനിംഗ് ഫെസിലിറ്റിയിൽ നിന്നാണ് അവന് സൈന്യത്തിന്റെ ഭാഗമാകാനുള്ള പരിശീലനം ലഭിക്കുന്നത്. പട്രോളിംഗ്.ഗാർഡിംഗ്, ട്രാക്കിംഗ് ഹിമപാത രക്ഷാപ്രവർത്തനം,സ്നിഫിങ് തുടങ്ങിയ ജോലികളിൽ വിദഗ്ധനായിരുന്നു. ഭീകരവാദികളെ തിരിച്ചറിയുന്നതിനും കീഴ്പ്പെടുത്തുന്നതിനും സൂമിന് പ്രത്യേക കഴിവുണ്ടായിരുന്നു. മഞ്ഞുമലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തുന്ന സൂമിന്റെ ഈ പ്രാഗൽഭ്യം, സൈന്യത്തിനും വലിയ മുതൽ കൂട്ടായിരുന്നു. കശ്മീരിലെ വിവിധ ഓപ്പറേഷനുകളിൽ സൈന്യത്തിനൊപ്പം പങ്കെടുത്ത സൂം, കഴിഞ്ഞ 10 മാസമായി കരസേനയുടെ അസോൾട്ട് വിഭാഗമായ കോർപ്പ്സ് 15 ന് ഒപ്പമായിരുന്നു.
ഒക്ടോബർ 10 ന് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സെെന്യം അനന്തനാഗിലെത്തിയത്. ഓപ്പറേഷൻ താംഗ്പാവസിന്റെ കോംബാറ്റ് ടീമിൽ സൂമും ഉണ്ടായിരുന്നു. ഭീകരർ ഒളിച്ചിരുന്ന വീട് തിരിച്ചറിഞ്ഞ സൂം ഉളളിലേക്ക് ഓടിക്കയറി. ആദ്യ അസോൾട്ട് നടത്താനും ഭീകരർ ഒളിച്ചിരിക്കുന്ന ലൊക്കേഷൻ ട്രാക്ക് ചെയ്യാനുമായി ഉടലിൽ ക്യാമറ ഘടിപ്പിച്ചാണ് സൂം മണം പിടിച്ചു അകത്തേക്ക് കടന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ ഭീകരനെ സൂം തിരിച്ചറിയുന്നു. കുരച്ച് ശബ്ദമുണ്ടാക്കി ഭീകരരെ വിരട്ടി ആക്രമിക്കാൻ തുനിഞ്ഞതോടെ സൂമിന് നേരെ ഭീകരർ നിറയൊഴിച്ചു. രണ്ട് തവണ വെടിയേറ്റിട്ടും പിന്മാറാതെ ധീരമായി അവൻ തന്റെ ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു.അവന്റെ സമയോചിതമായ ഇടപെടലിന്റെ സഹായത്തോടെ സൈന്യം രണ്ട് ലക്ഷകർ തൊയ്ബ ഭീകരരെ വധിച്ചു.
പക്ഷെ അപ്പോഴേക്കും സൂമിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ശരവേഗത്തിൽ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും അവന്റെ ജീവൻ രക്ഷിക്കാനായില്ല. ഒക്ടോബർ 13 ന് രാവിലെ 11:45 ഓടെ തന്റെ വീരകഥകൾ ചരിത്രത്തിന്റെ ഭാഗമാക്കി അവൻ വിടപറഞ്ഞു.
കഴിഞ്ഞ ജൂലൈ 20 ന് ബാരമുള്ളയിൽ നടന്ന വെടിവെയ്പ്പിൽ അക്സൽ എന്ന സൈനികനായയെ നഷ്ടമായതിന്റെ വേദന മാറും മുൻപാണ് സൂമും ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ചത്.
Comments