ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൂറ് വയസ്സുകാരിയായ അമ്മയെ അപമാനിച്ച ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചീഞ്ഞ രാഷ്ട്രീയം കളിക്കുന്ന ആം ആദ്മി പാർട്ടിക്ക് അമ്മയെ കണ്ടാൽ തിരിച്ചറിയാത്ത അവസ്ഥയാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചതിലൂടെ ആം ആദ്മി പാർട്ടി ഗുജറാത്തിനെയും ഗുജറാത്തികളെയും അപമാനിച്ചിരിക്കുകയാണ്. ഇതിന് തിരഞ്ഞെടുപ്പിലൂടെ ഗുജറാത്തികൾ തന്നെ മറുപടി പറയുമെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാളിന്റെ ആശീർവാദത്തോട് കൂടിയാണ് ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാക്കൾ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചത്. രാഷ്ട്രീയമായി കെജ്രിവാൾ അങ്ങേയറ്റം അധ:പതിച്ചിരിക്കുന്നു. നരേന്ദ്ര മോദി എന്ന ദേശഭക്തന് ജന്മം നൽകി എന്ന തെറ്റാണ് എതിരാളികളുടെ കണ്ണിൽ പ്രധാനമന്ത്രിയുടെ മാതാവ് ചെയ്തിരിക്കുന്നത്. അതിന്റെ പേരിലാണ് ആ അമ്മ ഇങ്ങനെ പഴി കേൾക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വന്ദ്യവയോധികയായ ഒരു അമ്മയെ അപമാനിക്കുകയാണ് ആം ആദ്മി പാർട്ടി ഗുജറാത്ത് അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയ ചെയ്തിരിക്കുന്നതെന്ന് നേരത്തേ സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഇറ്റാലിയ പ്രധാനമന്ത്രിയുടെ അമ്മയെ ആക്ഷേപിക്കുന്ന വീഡിയോയും സ്മൃതി ഇറാനി പങ്കുവെച്ചിരുന്നു.
Comments