ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിശ്വ പ്രസിദ്ധ ക്ഷേത്രങ്ങളായ കേദാർനാഥിലും ബദ്രിനാഥിലും ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇരു ക്ഷേത്രങ്ങളുടെയും നവീകരണങ്ങൾക്കായി അഞ്ച് കോടി രൂപ കാണിക്ക നൽകി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം ഇരു ക്ഷേത്രങ്ങളിലും ദർശനം നടത്തിയത്.
ഹെലികോപ്റ്ററിലാണ് അദ്ദേഹം കേദാർനാഥിൽ എത്തിയത്. സഹായികളും ഇളയമകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇരു ക്ഷേത്രങ്ങളിലെയും പൂജകളിൽ മുകേഷ് അംബാനി പങ്കെടുത്തു. ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി അംഗങ്ങളുമായും അദ്ദേഹം സംവദിച്ചു. ക്ഷേത്ര കമ്മിറ്റി ഉപാദ്ധ്യക്ഷൻ കിഷോർ പൻവാറിനാണ് മുകേഷ് അംബാനി അഞ്ച് കോടിയുടെ ചെക്ക് കൈമാറിയത്. മുകേഷ് അംബാനിയുടെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം മുകേഷ് അംബാനി തിരുമല തിരുപ്പതി ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ഇരു ക്ഷേത്രങ്ങളിലും ഒന്നര കോടി രൂപ കാണിക്ക നൽകിയിരുന്നു. രാധിക മർച്ചന്റിനൊപ്പമായിരുന്നു മുകേഷ് അംബാനി ഇരു ക്ഷേത്രങ്ങളിലും എത്തിയിരുന്നത്.
Comments