തിരുവനന്തപുരം: പീഡന കേസിൽ പോലീസ് തിരയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ സംരക്ഷിക്കുന്നത് കെപിസിസി ആണെന്നുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിപിഎം അടക്കമുള്ള പാർട്ടികൾക്ക് എന്തും പറയാം. അതിന് മറുപടി പറയാൻ തനിക്ക് നേരമില്ല. ആരോപണ വിധേയനായ ഒരാളെയും സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിയ്‌ക്ക് ഇല്ല. അങ്ങനെ തരംതാഴുന്ന ഒരു സംഘടനയല്ല കെപിസിസി എന്നും കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മിന്റെ ശൈലി ആണെന്നും കെ.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊള്ളക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഐഎമ്മിനെ പോലെ കമ്മീഷനെ വച്ച് പീഡനത്തിന്റെ തീവ്രത അളക്കുന്ന പതിവ് കോൺഗ്രസിന് ഇല്ല. എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി എടുക്കും. ഒരു ജനപ്രതിനിധിയിൽ നിന്നുണ്ടാകാൻ പാടില്ലാത്ത കാര്യമാണ് എൽദോസിൽ നിന്നുണ്ടായത്. അദ്ദേഹം ചെയ്ത തെറ്റ് ബോധ്യപ്പെടുത്താനാണ് കെപിസിസി കത്തയച്ചത്. എന്നാൽ, ഫോൺ ഓഫ് ആയതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എംഎൽഎ തെറ്റുകാരനാണെന്ന് തോന്നിയാൽ പാർട്ടിയുടെ പ്രവർത്തന രംഗത്തും നിന്നും മാറ്റി നിർത്തുമെന്ന് സുധാകരൻ വ്യക്തമാക്കി.
പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി ഒക്ടോബർ 20-നകം വിശദീകരണം നൽകണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പൊതുപ്രവർത്തകന്റെ പേരിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നത്. അതിനാൽ പ്രസ്തുത വിഷയത്തിലുള്ള എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെപി.സിസിക്ക് നിശ്ചിത സമയത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് കത്തിൽ പറയുന്നത്.
Comments