മംഗളൂരു: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അൽത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്‌ക്ക് കേസെടുത്തത്.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂർ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന. മംഗളൂരുവിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ബെൽമേട്ട യേനപ്പോയ കോളജിലെ ഫോറൻസിക് സയൻസ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു.
ആത്മഹത്യയ്‌ക്ക് മുമ്പ് ഭുവന വീട്ടുകാർക്ക് അയച്ച സന്ദേശമാണ് നിർണായകമായത്. തന്റെ മരണത്തിന് ഉത്തരവാദി അൽത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ചത്തുകളയാൻ അൽത്താഫ് പറഞ്ഞതായും ഭുവന അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്നാണ് സഹപാഠിയും ആലപ്പുഴ സ്വദേശിയുമായ അൽത്താഫിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. നിലവിൽ പാണ്ഡേശ്വരം പോലീസിന്റെ കസ്റ്റഡിയിലാണ് അൽത്താഫ്. ഭുവനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Comments