പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കൊലകൾക്ക് ശേഷം മാംസം വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ലൈലയെയും ഭഗവൽ സിംഗിനെയും ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വിൽക്കുന്നതിന് വേണ്ടിയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ഇവർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്.
ആഭിചാര കൊലയ്‌ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ വെട്ടി കഷ്ണങ്ങൾ ആക്കിയത് എന്തിനെന്ന സംശയം അന്വേ ഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇക്കാര്യം ആരാഞ്ഞപ്പോഴാണ് പ്രതികൾ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ആഭിചാര കൊല നടത്താമെന്ന തീരുമാനം ആദ്യം എടുത്തത് ഭഗവൽ സിംഗ് ആയിരുന്നു. തുടർന്ന് ഷാഫിയെ സമീപിച്ചു.
ആദ്യം പറഞ്ഞത് ഭഗവൽ സിംഗാണ്. ഇത് പ്രകാരമാണ് റോസ്ലിയെ എത്തിച്ച് ആഭിചാര കൊല നടത്തിയത്. ഇതിന് ശേഷം മനുഷ്യ മാംസം വാങ്ങുകയും കഴിക്കുകയും ചെയ്യുന്ന വലിയൊരു സംഘം ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് മാംസം വിറ്റാൽ 20 ലക്ഷം രൂപവെ ലഭിക്കുമെന്നും ഷാഫി ഭഗവൽ സിംഗിനോടും ഭാര്യയോടും പറഞ്ഞു. ഈ പണം കൊണ്ട് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും ഷാഫി വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്.
പിറ്റേ ദിവസം മൃതദേഹം വാങ്ങാൻ വരുമെന്ന് ആയിരുന്നു ഷാഫി പറഞ്ഞത്. എന്നാൽ ആരും വന്നില്ല. ഇക്കാര്യം ആരാഞ്ഞപ്പോൾ റോസ്ലിനെ കൊലപ്പെടുത്തിയ സമയവും രീതിയും ശരിയായില്ലെന്നും അതിനാൽ മാംസം വാങ്ങാൻ ആരും വരില്ലെന്നുമായിരുന്നു പറഞ്ഞത്. ഇതേ തുടർന്നാണ് രണ്ടാമത്തെ ആഭിചാര കൊലയ്‌ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
അതേസമയം ഇരുകൊലകളുടെയും പേരിൽ ലൈലയെയും ഭഗവൽ സിംഗിനെ ഭീഷണിപ്പെടുത്താനായിരുന്നു ഷാഫിയുടെ പദ്ധതി. സാമ്പത്തിക അഭിവൃദ്ധി നേടിത്തരാമെന്ന് പറഞ്ഞ് പല തവണയായി ആറ് ലക്ഷത്തോളം രൂപ ഭഗവൽ സിംഗിൽ നിന്നും ഷാഫി കൈപ്പറ്റിയിരുന്നു. ഇത് ഭവഗൽ സിംഗ് തിരിച്ച് ചോദിച്ചിരുന്നു. ഇതോടെ പണം തിരികെ നൽകാതിരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഷാഫി ചിന്തിച്ചു തുടങ്ങിയിരുന്നു. രണ്ടാമത്തെ ആഭിചാര കൊല കൂടി നടത്തി ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തിരികെ നൽകാതിരിക്കാമെന്നായിരുന്നു ഷാഫിയുടെ ചിന്ത.
തനിക്ക് കൊല ചെയ്യുന്നത് ഒരു ഹരമായിരുന്നുവെന്നാണ് ഷാഫി പോലസിനോട് പറഞ്ഞത്. ശരീരത്തിൽ വരഞ്ഞ് മുറിവുണ്ടാക്കുമ്പോഴും കൊല്ലുമ്പോഴും വെട്ടി നുറുക്കുമ്പോഴുമെല്ലാം ഹരമായിരുന്നുവെന്നാണ് ഷാഫി പോലീസിന് നൽകിയ മൊഴി.
Comments