പാലക്കാട്: മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനം. യോഗത്തിനെത്തിയെങ്കിലും പി.കെ ശശിയെ ചർച്ചയിൽ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും സംസ്ഥാന കമ്മറ്റി അംഗം സി.കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മറ്റിയിൽ നിന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ ശശിയെ മാറ്റി നിർത്തിയത്.
മണ്ണാർക്കാട് സഹകരണ എഡുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സൽ കോളേജിന്റെ പേരിൽ ശശി നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഏരിയ കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ഏകാധിപത്യ ശൈലി അനുവദിക്കാനാകില്ലെന്നും വിമർശനം ഉയർന്നു.
മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കെ. മൻസൂർ നൽകിയ പരാതിയെ തുടർന്നാണ് ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചത്. ശശി നടത്തിയ ക്രമക്കേടുകളെക്കുറിച്ച് രേഖകൾ സഹിതം മൻസൂർ മാസങ്ങൾക്ക് മുമ്പായിരുന്നു പരാതി നൽകിയത്. ഇക്കാര്യം പരിശോധിക്കാൻ ആദ്യം സിപിഎം നേതൃത്വം തയ്യാറായില്ലെങ്കിലും പിന്നീട് മാദ്ധ്യമ വാർത്തകൾ വന്നതോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഏറെ വിവാദത്തിലകപ്പെട്ടതിന് ശേഷമാണ് പി.കെ ശശി സാമ്പത്തിക ക്രമക്കേടിലും ഉൾപ്പെട്ടത്. കോളേജിന് വേണ്ടി പാർട്ടി അറിയാതെ പണം സമാഹരിച്ച് അത് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന പരാതിയാണ് ഇപ്പോൾ ശശിയെ വെട്ടിലാക്കിയിരിക്കുന്നത്.
Comments