തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മറുപടിയുമായി ശശി തരൂർ. സുധാകരന്റെ ട്രെയിനി പരാമർശത്തിനാണ് തിരുവനന്തപുരം എംപി ശശി തരൂർ മറുപടി നൽകിയത്. താൻ 46 വർഷത്തെ പരിചയ സമ്പത്തുള്ള ട്രെയിനി ആണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കെ. സുധാകരന്റെ പരാമർശത്തോട് മറ്റൊന്നും പറയാനില്ല. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തനിക്ക് കേരളത്തിൽ നിന്ന് നൂറിന് മുകളിൽ വോട്ട് ലഭിക്കുമെന്നും ശശി തരൂർ പറഞ്ഞു.
പാർട്ടിയെ നയിക്കുകയെന്നത് തരൂരിന് അസാധ്യമാണെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ ഒരു ട്രെയിനി ഏറ്റെടുക്കുന്നത് പോലെയാണതെന്നും സുധാകരൻ പറഞ്ഞിരുന്നു. സംഘടനാപരമായി തരൂർ ഇപ്പോഴും ട്രെയിനിയാണ്. കഴിവുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ ഒരു ബൂത്ത് പ്രസിഡന്റിന്റെ ചുമതല പോലും അദ്ദേഹം ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടാണ് രാഷ്‌ട്രീയതലത്തിൽ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണെന്ന് പറയുന്നത്. തരൂരിന് ബുദ്ധിയും കഴിവുമുണ്ട്, പക്ഷെ ഒരു പാർട്ടിയെ നയിക്കാൻ വേണ്ടത്ര ഗുണങ്ങൾ പോരാ. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരിക്കാൻ പ്രായം ഒരു ഘടകമല്ല. മറിച്ച് അനുഭവ സമ്പത്താണ് പ്രധാനം. തരൂരിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ദേശീയ അദ്ധ്യക്ഷൻ എന്ന വലിയ ഉത്തരവാദിത്വമുള്ള സ്ഥാനത്തിന്, പ്രത്യേകിച്ച് കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ, അനുഭവസമ്പത്ത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ടാണ് ഖാർഗെയെ പിന്തുണയ്‌ക്കുന്നതെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.
തിങ്കളാഴ്ചയാണ് കോൺഗ്രസിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ബാലറ്റുകൾ ഒക്ടോബർ 18ന് ഡൽഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണൽ നടക്കുക.
Comments