കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാൻ ജനത അനുഭവിക്കുന്ന ദുരവസ്ഥകൾ നിരവധിയാണ്. ഭരണമാറ്റം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും രാജ്യത്ത് താലിബാൻ നടപ്പിലാക്കുന്ന അനീതികൾക്ക് കുറവൊന്നുമില്ല. ഇപ്പോഴിതാ സ്വവർഗാനുരാഗിയായ യുവാവിനെ അതിക്രൂരമായി താലിബാൻ കൊലപ്പെടുത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.
യുവാവ് സ്വവർഗാനുരാഗിയാണെന്ന് അറിഞ്ഞതിൽ പ്രകോപിതരായ താലിബാൻ നേതാക്കൾ ഇയാളെ തട്ടിക്കൊണ്ടുപോയി വധിച്ചുവെന്നും ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് നൽകിയെന്നുമാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം നടക്കുന്നത് മാസങ്ങൾക്ക് മുമ്പാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം പുറംലോകമറിഞ്ഞത് രാജ്യത്തെ എൽജിബിടിക്യൂ സംഘടന വെളിപ്പെടുത്തൽ നടത്തിയതോടെയാണ്.
കാബൂളിലെ ഹമീദ് സബൂരി എന്ന യുവാവ് ഓഗസ്റ്റ് അഞ്ചിനായിരുന്നു കൊല്ലപ്പെട്ടത്. 22-കാരനായ യുവാവിനെ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ താലിബാൻ പിന്നീട് പുറത്തുവിടുകയും ചെയ്തു. യുവാവിന്റെ തലയിലേക്ക് പത്തിലധികം തവണ വെടിയുതിർക്കുന്നത് വീഡിയോയിൽ കാണാമെന്നാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് താലിബാൻ അയച്ചുനൽകി. തുടർന്ന് രാജ്യത്തെ എൽജിബിടിക്യൂ ഗ്രൂപ്പായി റോഷാനിയയ്‌ക്ക് കുടുംബം കൈമാറുകയായിരുന്നു.
താൻ സ്വവർഗാനുരാഗിയായതിനാൽ താലിബാൻ തന്നെ ലക്ഷ്യമിടുന്നുണ്ടെന്ന് സബൂരി പങ്കാളിയോട് വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും യുവാവ് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം വേണ്ട ഗൗരവത്തിൽ എടുക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു. സബൂരിയെ തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസം പിന്നിട്ടപ്പോൾ തന്നെ മൃതദേഹം ലഭിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. ഇതിന് പിന്നാലെ സബൂരിയുടെ പങ്കാളിയെ താലിബാൻ നേതാക്കൾ എത്തി അറസ്റ്റ് ചെയ്യുകയും ജയിലിൽ വെച്ച് ക്രൂരമായ പീഡനങ്ങൾക്കിരയാക്കി തിരിച്ചുവിടുകയും ചെയ്തു. താനും വധിക്കപ്പെട്ടേക്കാമെന്ന ഭയമുള്ളതിനാൽ ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്.
താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ എൽജിബിടി സമൂഹം ഭയത്തോടെയാണ് ജീവിക്കേണ്ടി വരുന്നതെന്ന് അഫ്ഗാനിലെ എൽജിബിടിക്യൂ സംഘടനകൾ പറയുന്നു. ഇതിനോടകം നിരവധി പേരെ ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ട്. സ്വർഗാനുരാഗിയാണെന്ന വിവരം പരസ്യമായാൽ അവർ കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയിലാണ് കഴിയുന്നതെന്നും എൽജിബിടി സംഘടനകൾ പ്രതികരിച്ചു.
Read Also: സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി; ചിത്രങ്ങൾ കാണാം..
Comments