ന്യൂഡൽഹി: 2019ൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2020ൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കലാപ ഗൂഢാലോചന നടന്നതായി ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ നടന്ന ഇത്തരം നിരവധി ഗൂഢാലോചനാ യോഗങ്ങളിൽ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദ് പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതായി കോടതി നിരീക്ഷിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കവെയായിരുന്നു കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം.
ഗൂഢാലോചനയുടെ തുടക്കം മുതൽ കലാപത്തിൽ വരെ ഉമർ ഖാലിദിന്റെ പേര് നിരവധിയിടങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഗൂഢാലോചനാ യോഗങ്ങളിൽ സജീവമായി പങ്കെടുത്ത ഡിപിഎസ്ജി, മുസ്ലീം സ്റ്റുഡന്റ്സ് ഓഫ് ജെ എൻ യു തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലും ഉമർ ഖാലിദ് അംഗമായിരുന്നതായും ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച തെളിവുകളും കുറ്റപത്രവും മുഖവിലയ്‌ക്കെടുക്കുകയാണെങ്കിൽ, പ്രതിഷേധങ്ങളെ അക്രമങ്ങളിലേക്കും അക്രമങ്ങളെ കലാപത്തിലേക്കും നയിക്കാൻ ഗുരുതരമായ പദ്ധതികൾ തയ്യാറാക്കപ്പെട്ടു. ഇതിനായി തീയതികൾ ഉൾപ്പെടെ അടയാളപ്പെടുത്തി അപകടകരമായ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
സ്വാഭാവിക രാഷ്‌ട്രീയ പ്രതിഷേധങ്ങളുടെയോ, ജനാധിപത്യപരമായ പ്രതിരോധങ്ങളുടെയോ സ്വഭാവത്തിലുള്ളവയായിരുന്നില്ല ഡൽഹിയിൽ അരങ്ങേറിയ സംഭവങ്ങൾ. അങ്ങേയറ്റം അപകടകരവും വിനാശകരവും ഗുരുതരവുമായ ഫലങ്ങൾ ഉളവാക്കാൻ പോകുന്ന സംഭവങ്ങളായിരുന്നു അരങ്ങേറിയതെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
വനിതാ പ്രക്ഷോഭകാരികൾ ആദ്യം പോലീസിനെ ആക്രമിക്കുകയും, മറ്റുള്ളവർ പിന്നീട് പോലീസിനെ മൃഗീയമായി കൈകാര്യം ചെയ്യുകയും എന്നതായിരുന്നു പദ്ധതി. ഇപ്രകാരം, പ്രതിഷേധം നടക്കുന്ന പ്രദേശത്തെ ഒരു കലാപ ഭൂമിയാക്കി മാറ്റുക എന്നതായിരുന്നു ഗൂഢാലോചനക്കാരുടെ ഉദ്ദേശ്യമെന്ന് വ്യക്തമാകുന്നതായും കോടതി അഭിപ്രായപ്പെട്ടു.
ഉമർ ഖാലിദിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, 2020 ഫെബ്രുവരി 17ന് ഉമർ ഖാലിദ് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ നടത്തിയ പ്രസംഗവും കോടതി പരാമർശിച്ചു.
‘ഈങ്ക്വിലാബി സലാം, ക്രാന്തികാരി ഇസ്തിഖ്ബാൽ‘ തുടങ്ങിയ പദങ്ങൾ അമരവാതി പ്രസംഗത്തിൽ ഉമർ ഖാലിദ് ഉപയോഗിച്ചത് എന്തിനായിരുന്നു എന്ന് കോടതി ചോദിച്ചു. ഉമർ ഖാലിദിന്റെ അമരാവതി പ്രസംഗം ദുരുദ്ദേശ്യപരവും അപകടകരവുമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ പ്രസംഗത്തിൽ ‘വിപ്ലവം‘ എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റല്ല എന്ന ഉമർ ഖാലിദിന്റെ വാദത്തിന്, കോടതി വ്യക്തമായ മറുപടി നൽകി. ഉമർ ഖാലിദിന്റെ പ്രസംഗം വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരെ ഒരു പക്ഷേ അക്രമത്തിലേക്ക് നയിച്ചുണ്ടാകില്ല എന്ന് വാദത്തിന് വേണ്ടി അംഗീകരിക്കാം. എന്നാൽ, വിപ്ലവത്തിനുള്ള അയാളുടെ ആഹ്വാനം വേദിക്കും സദസ്സിനും അപ്പുറത്തേക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതായിരുന്നുവെന്ന് കോടതി പറഞ്ഞു. ഇതിന് ഉപോൽബലകമായി, ഫ്രഞ്ച് വിപ്ലവ നേതാവ് മാക്സ്മില്ലൻ റോബസ്പിയറിയുടെ വാക്കുകളും കോടതി ഉദ്ധരിച്ചു.
ഉമർ ഖാലിദിന് ജാമ്യം നൽകാതിരുന്ന വിചാരണ കോടതിയുടെ നടപടി എന്തുകൊണ്ടും ഉചിതമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണി ഉയർത്തുന്ന കുറ്റകൃത്യം എന്നതിലപ്പുറം ഭീകരവാദ പ്രവർത്തനത്തിന്റെ നിർവചനത്തിലേക്കും യുഎപിഎ ഉയർത്തി കോടതി കടന്നു ചെന്നു. നേരിട്ടുള്ള ഭീകരവാദ പ്രവർത്തനം മാത്രമല്ല, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പ്രവൃത്തികളും ആഹ്വാനങ്ങളും കുറ്റകരമാണെന്നും കോടതി വിശദീകരിച്ചു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി, ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, വിചാരണ കോടതി വിധി ശരിവെക്കുകയായിരുന്നു.
2020 സെപ്റ്റംബർ 13നാണ് കലാപക്കേസിൽ ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്. യുഎപിഎ സെക്ഷൻ 13, 16, 17, 18, ആയുധ നിയമത്തിലെ 25, 27 വകുപ്പുകൾ, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ 3,4 വകുപ്പുകൾ എന്നിവയാണ് ഇയാൾക്കെതിരായ എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 765 ദിവസങ്ങളായി ഇയാൾ ജയിലിലാണ്.
അർബൻ നക്സൽ നേതാക്കളായ ദേവാംഗന കലിത, നടാഷ നർവാൾ, ജാമിയ മിലിയ വിദ്യാർത്ഥി അസിഫ് ഇഖ്ബാൽ താന, ഗുൽഫിഷ ഫാത്തിമ, മുൻ കോൺഗ്രസ് കൗൺസിലർ ഇഷ്രത് ജഹാൻ, ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ, ഖാലിദ് സൈഫി, ശദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, മുഹമ്മദ് സലീം ഖാൻ, അതർ ഖാൻ തുടങ്ങിയവരും ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതികളാണ്. ഡൽഹി കലാപക്കേസിൽ അവസാനമായി കുറ്റപത്രം സമർപ്പിക്കപ്പെട്ട പ്രതികളാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും.
ജെ എൻ യു സമരകാലത്തും പിന്നീടുള്ള കേന്ദ്ര സർക്കാർ വിരുദ്ധ സമര കാലഘട്ടങ്ങളിലും ഇടതുപക്ഷവും കോൺഗ്രസും രാജ്യവ്യാപകമായി ആഘോഷിച്ച നേതാവാണ് ഉമർ ഖാലിദ്. ചില മലയാള മാദ്ധ്യമങ്ങളും ഇടതുസൈദ്ധാന്തികരും കപട സാംസ്കാരിക നായകരും വീരപരിവേഷം നൽകിയ ഉമർ ഖാലിദിന് മേൽ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചാർത്തപ്പെട്ടിരിക്കുന്നത്. ഉമർ ഖാലിദിനെതിരെ രാജ്യത്തെ നീതിപീഠം ഇത്രമേൽ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തുമ്പോൾ, ഒന്നും അറിയാത്ത മട്ടിൽ, അയാളെ തള്ളാനോ കൊള്ളാനോ സാധിക്കാത്ത അവസ്ഥയിൽ മൗനം പാലിക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന കലാപങ്ങളെ പിന്തുണച്ചവർ.
Comments