പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാരക്കൊലയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫിക്ക് ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് പുറമെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകൾ കൂടി ഉള്ളതായി കണ്ടെത്തി. സജ്‌നമോൾ, ശ്രീജ എന്നീ രണ്ട് പേരുകളിലുള്ള പ്രൊഫൈലുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചു. സിദ്ധൻ ചമഞ്ഞുള്ള തട്ടിപ്പിൽ വിശ്വാസ്യത നിലനിർത്താനായിരുന്നു ഷാഫിയുടെ ശ്രമമെന്നാണ് പോലീസിന്റെ നിഗമനം. ഈ ഐഡികൾ ഉപയോഗിച്ച് കൊണ്ട് ഇയാൾ ഇയാളുടെ വിശ്വാസ്യത നിലനിർത്തുക എന്ന പ്രവർത്തിയാണ് ചെയ്തത്.
ആദ്യഘട്ടത്തിൽ ശ്രീദേവി എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കി ഷാഫി തന്നെ ഷാഫിയെ ദമ്പതികൾക്ക് പരിചയപ്പെടുത്തി. പിന്നീട് ഈ പരിചയം ഉപയോഗിച്ച് ഷാഫി ഫോണിൽ സംസാരിക്കുകയും പണം കടം വാങ്ങുകയും ചെയ്തു. ഈ കടം വാങ്ങിയ പണം തിരിച്ച് ചോദിക്കുന്ന ഘട്ടത്തിലാണ് ഷാഫിയെ പിണക്കരുത്, അയാൾക്ക് വിശേഷപ്പെട്ട സിദ്ധിയുണ്ട് എന്നെല്ലാം പറയുന്നത്. ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് മറ്റ് രണ്ട് വ്യാജ പ്രൊഫൈലുകൾ കൂടി ഷാഫി ഉണ്ടാക്കുന്നത്. കുടുംബ ഐശ്വര്യം വർധിച്ചു എന്നെല്ലാം കുടുംബത്തെ ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ത്രീകളുടെ പേരിൽ അക്കൗണ്ട് ഉണ്ടാക്കുന്നത്.
ഷാഫിയെ കുറിച്ച് നല്ല വാക്കുകൾ പറയിപ്പിക്കുക എന്നതാണ് ഈ അക്കൗണ്ടുകൾ വഴി ചെയ്തിരുന്നത്. പണം എപ്പോഴൊക്കെ ഭഗവൽ സിംഗ് തിരിച്ചു ചോദിക്കുന്നുവോ, അപ്പോഴൊക്കെ ഈ അക്കൗണ്ടുകൾ വഴി വിഷയം വഴി തിരിച്ച് വിടുകയാണ് ഷാഫി ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു. ഈ അക്കൗണ്ടുകൾ വഴി നരബലിയെ കുറിച്ചും ഷാഫി ദമ്പതികളുമായി സംസാരിച്ചിരുന്നു. 2021 നവംബർ 21നാണ് നരബലിയെ കുറിച്ച് ആദ്യമായി സംസാരിക്കുന്നത്. അത് ഈ അക്കൗണ്ടുകൾ വഴിയാണ്.
നരബലിയെ കുറിച്ച് ആറ് മാസത്തോളം നീണ്ടു നിൽക്കുന്ന ചർച്ചയാണ് നടന്നിട്ടുള്ളത്. അതിന്റെ മുഴുവൻ വിശദാംശങ്ങളും ഈ അക്കൗണ്ടുകളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നേരിട്ടുള്ള സാക്ഷികളോ, തെളിവുകളോ ഇല്ലെങ്കിൽ പോലും സൈബർ തെളിവുകളിലൂടെ മാത്രം ഷാഫി ഒരു കൊടും കുറ്റവാളിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.
Comments