തിരുവനന്തപുരം: കേരള സർവ്വകലാശാല വി.സി.ക്ക് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ ഇറക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ചട്ടവിരുദ്ധമാണെന്ന് വി.സി അറിയിച്ചിരുന്നു. അംഗങ്ങളെ പിൻവലിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് വി.സി കത്തയക്കുകയും ചെയ്തിരുന്നു.
തന്റെ നിർദ്ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത്. ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം ചെയ്ത 15 പേർക്കെതിരെയാണ് നടപടി. എന്നാൽ ഗവർണറുടെ ഉത്തരവിൽ അവ്യക്തതയും നിയമപ്രശ്‌നവും ഉള്ളതിനാൽ നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സർവ്വകലാശാല വി.സി.ഡോ.വി.പി.മഹാദേവൻ പിള്ള കത്തയച്ചത്.
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവിൽ ഗവർണർക്ക് പകരം അദ്ദേഹത്തിന്റെ സെക്രട്ടറി ഒപ്പ് വച്ചത് ചട്ടവിരുദ്ധമാണെന്നും ഔദ്യോഗിക അംഗങ്ങളായ നാല് വകുപ്പ് മേധാവികൾ ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തിൽ നിന്ന് വിട്ട് നിന്നതെന്നും വി.സി. കത്തിൽ വാദിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഗവർണറുടെ തീരുമാനം ഉടൻ നടപ്പാക്കി റിപ്പോർട്ട് ചെയ്യാൻ വിസിക്ക് അന്ത്യശാസനം നൽകിയത്.
Comments