തിരുവനന്തപുരം: യൂറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തെയും അവകാശ വാദങ്ങളെയും വിമർശിച്ച് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി. ശ്യാംരാജ്. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് വേണ്ടിയാണ് യാത്ര നടത്തിയതെന്നും ലക്ഷ്യമിട്ടതിനേക്കാൾ ഗുണങ്ങൾ യാത്ര കൊണ്ട് നേടാനായി എന്നുമാണ് വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ അവകാശപ്പെട്ടത്. നോർവെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ കേരളവുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ അവകാശവാദത്തെയാണ് യുവമോർച്ച നേതാവ് വിമർശിച്ചത്.
ആരെയാണ് മുഖ്യമന്ത്രി കബളിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞത്, അയൽ സംസ്ഥാനങ്ങളിലെ എങ്കിലും നിക്ഷേപങ്ങളെക്കുറിച്ച് അറിഞ്ഞിട്ടു വേണം വാർത്താ സമ്മേളനം വിളിക്കാൻ. എത്ര കോടിയുടെ വിദേശ നിക്ഷേപമാണ് മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും വിദേശ യാത്രയ്‌ക്ക് ശേഷം കേരളത്തിന് ലഭിക്കാൻ പോകുന്നതെന്ന് പിണറായി വിജയൻ ഉത്തരം നൽകണമെന്ന് ശ്യാം രാജ് ആവശ്യപ്പെട്ടു. റൺ ബേബി റൺ സിനിമയിൽ നിശ്ചയമില്ലാത്ത കാര്യങ്ങൾ “ഉണ്ടത്രേ” വച്ച് കാച്ചിക്കോ എന്ന് ബിജു മേനോൻ പറയുന്നത് പോലെ,”സാധ്യതകൾ” വച്ച് വാർത്താ സമ്മേളനങ്ങൾ നടത്തിയാൽ കേട്ടുകൊണ്ടിരിക്കുന്ന മുഴുവൻ ആളുകളും അതങ്ങ് തൊണ്ട തൊടാതെ വിശ്വസിക്കുമെന്ന് കരുതരുത്. കാരണം മലയാളികൾ മുഴുവൻ അങ്ങയുടെ പാർട്ടിക്കാരല്ല എന്നും ശ്യം രാജ് വിമർശിച്ചു.
ലക്ഷ്യമിട്ടതിനേക്കാൾ ഗുണങ്ങൾ യാത്ര കൊണ്ട് നേടാനായി. പ്രവാസിക്ഷേമവും നിക്ഷേപ സമാഹരണവും യാത്രയിലൂടെ സാധ്യമായി. ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാൻ പ്രവാസി സംഘടനകളോട് സഹായം തേടി. കൊച്ചിയിൽ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യത ചർച്ച ചെയ്തു. യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ കരാർ ഒപ്പുവെച്ചു. ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് കുടിയേറ്റം എളുപ്പമാക്കാൻ ചർച്ച നടന്നു എന്നിങ്ങനെ വളരെ നീണ്ട അവകാശവാദങ്ങളായിരുന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്.
Comments