തൃശൂർ : ദിവ്യാംഗനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. ഇരുപത്തിമൂന്നുകാരനായ ഫഹദിനെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം.
ഫഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകനെ തീ കൊളുത്തുന്നതിനിടെ സുലൈമാനും പൊള്ളലേറ്റിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മകനെ ഒഴിവാക്കാനാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്ന് സുലൈമാൻ പോലീസിന് മൊഴി നൽകി. ഇയാളെ പോലീസ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാപിതാക്കൾ കുട്ടികളെ അക്രമിക്കുന്ന നിരവധി സംഭവങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. അതിൽ ഒന്നായിരുന്നു മലപ്പുറത്ത് മക്കളെ വീട്ടിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിലായ വാർത്ത. എട്ടും ഒമ്പതും വയസുള്ള മക്കളെയാണ് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ബഷീർ പൂട്ടിയിട്ട് കേബിൾ വയറ് കൊണ്ടും ചൂരൽ കൊണ്ടും മർദ്ദിച്ചത്.
ഓട്ടോ ഡ്രൈവറായ ഇയാൾ സ്ഥിരമായി ഭാര്യയെയും മക്കളെയും അടിച്ച് പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. മർദ്ദനത്തിന് ശേഷം വീട് പൂട്ടി പുറത്ത് പോവുകയാണ് പതിവ്. പിന്നീട് തിരികെ വരുമ്പോഴാണ് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നത്.ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments