പട്‌ന: ബിഹാറിൽ ഏഴാം ക്ലാസ് പരീക്ഷയ്‌ക്ക് തയ്യാറാക്കിയ ചോദ്യപേപ്പർ വിവാദത്തിൽ. ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ മറ്റൊരു രാജ്യമായി കണക്കാക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും നയിക്കുന്ന ബിഹാർ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ചോദ്യ പേപ്പർ തയ്യാറാക്കിയത്. ഒന്ന് മുതൽ 8 വരെയുളള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷ ഇന്നലെയാണ് അവസാനിച്ചത്.
താഴെ പറയുന്ന ‘രാജ്യങ്ങളിലെ’ ജനതയെ എന്താണ് വിളിക്കുന്നത് എന്നായിരുന്നു ചോദ്യം. ചൈനയിലുള്ളവരെ ചൈനീസ് ജനതയെന്ന് വിളിക്കുന്നു എന്ന് ഉദാഹരണവും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങൾ ചോദ്യങ്ങളായി നൽകി. ഇവിടുത്തെ ജനതയെ എന്താണ് വിളിക്കുന്നത് എന്നാണ് എഴുതേണ്ടത്. ഇക്കൂട്ടത്തിൽ നൽകിയ രാജ്യങ്ങളിലാണ് കശ്മീരും ഉൾപ്പെടുത്തിയത്. The people of Kashmir called? എന്നതായിരുന്നു ചോദ്യം. ഇതിന് താഴെയാണ് Tha people of India are called? എന്ന ചോദ്യവും എഴുതിയിരിക്കുന്നത്.
കാട്ടിഹാർ, കിഷൻഗഞ്ച്, അരാറിയ എന്നീ ജില്ലകളിലെ വിദ്യാർത്ഥികൾക്കാണ് ഈ ചോദ്യപേപ്പർ ലഭിച്ചത്. ബിഹാർ എഡ്യുക്കേഷൻ ബോർഡിൽ നിന്നാണ് ചോദ്യ പേപ്പർ ലഭിച്ചതെന്നും അത് തെറ്റുപറ്റിയതാകാമെന്നും സ്‌കൂളിലെ പ്രധാനാദ്ധ്യാപകർ പ്രതികരിച്ചു. അതേസമയം ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാൻ ജില്ലാ എഡ്യുക്കേഷൻ ഓഫീസർ സുഭാഷ് ഗുപ്ത ഇതുവരെ തയ്യാറായില്ല.
കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും മറ്റൊരു രാജ്യമാണെന്നും കരുതുന്ന ബിഹാർ സർക്കാരിന്റെ നയമാണ് ഇതിലൂടെ വ്യക്തമായതെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. കൂടാതെ പ്രധാനമന്ത്രി പദത്തിലെത്താനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മോഹം അദ്ദേഹത്തിന്റെയുള്ളിൽ കിടന്ന് അലയടിക്കുന്നതിനാലാണ് ദേശവിരുദ്ധ കാര്യങ്ങൾ ചോദ്യപേപ്പറിലൂടെ പ്രതിഫലിക്കുന്നതെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.
Comments