പാലക്കാട്: പോപ്പുലർ ഫ്രണ്ടുകാർക്ക് പരിശീലനം നൽകാൻ അനുമതി നൽകിയതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയ്‌ക്കാണ് അതേ തസ്തികയിൽ പാലക്കാട് റീജണൽ ഫയർ ഓഫീസിൽ നിയമനം നൽകിയത്. പാലക്കാട് റീജണൽ ഫയർഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാറിനെ സിവിൽ ഡിഫൻസ് റീജണൽ ഫയർ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റി
നേരത്തെ ഇതേ സംഭവത്തിൽ സസ്‌പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ.എസ്.ജോഗിയെ സർവ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിജുവിനെയും തിരിച്ചെടുക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് രൂക്ഷ വിമർശനത്തിനും വലിയ വിവാദത്തിനും കാരണമായിരുന്നു. ഇതേ തുടർന്നായിരുന്നു ഇവരെ സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 30 നായിരുന്നു സംഭവം. ആലുവ ടൗൺ ഹാളിൽ വച്ച് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രവർത്തകർക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരീശീലനം നൽകിയത്.സംഭവം വിവാദമായതോടെ ബിജെപിയടക്കമുള്ള പാർട്ടികൾ രംഗത്തു വരികയായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്സ് പരിശീലനം നൽകിയത് ചട്ടലംഘനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ അഗ്‌നിശമനസേനാ മേധാവി ബി. സന്ധ്യ ഉത്തരവിടുകയായിരുന്നു.
Comments