എറണാകുളം: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി പോലീസ്. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഹോട്ടലിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഹോട്ടലിലെ പാത്രങ്ങൾ പോലീസ് പരിശോധനയ്‌ക്കായി കസ്റ്റഡിയിൽ എടുത്തു.
കേസിലെ മറ്റ് പ്രതികളായ ഭഗവൽ സിംഗ്, ലൈല എന്നിവരാണ് ഷാഫി മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നതായി മൊഴി നൽകിയത്. ബംഗളൂരുവിലുള്ള സംഘത്തിന് വിൽപ്പന നടത്തുവാനായാണ് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വെട്ടി മുറിച്ചത് എന്നാണ് ലൈലയും ഭഗവൽ സിംഗും പോലീസിനോട് പറഞ്ഞിരുന്നത്. സംഘത്തിന് വിൽക്കാനായി മാംസം ഇവർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. എന്നാൽ സംഘം വരില്ലെന്ന് പിന്നീട് ഷാഫി അറിയിച്ചു. ഇതേ തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിടാൻ ഒരുങ്ങിയപ്പോൾ അതുമായി ഷാഫി കൊച്ചിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി.
ഇത്തരത്തിൽ കൊണ്ടുപോയ മാംസം ഹോട്ടലിൽ പാകം ചെയ്ത് വിൽപ്പന നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നു പരിശോധന. ഇരു കൊലകൾക്ക് ശേഷവും മൃതദേഹാവശിഷ്ടങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുപോയെന്നാണ് ഭഗവൽ സിംഗും ലൈലയും പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഷേണായീസ് തിയറ്ററിന് സമീപമാണ് ഷാഫി ഹോട്ടൽ നടത്തുന്നത്. മനുഷ്യ മാംസം പാകം ചെയ്തതായുള്ള സംശയത്തെ തുടർന്ന് ഹോട്ടലിൽ നിന്നും സ്ഥിരമായി ആഹാരം കഴിച്ചിരുന്നവരെ കണ്ടെത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Comments