ചെന്നൈ: തമിഴ്‌നാട്ടിൽ ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി പോലീസ്. സംഭവത്തിൽ അറസ്റ്റിലായ കിച്ചിപ്പാളയം സ്വദേശി സയ്യിദ് അലി, ടിപ്പു നഗർ സ്വദേശി ഖാദർ ഹുസ്സൈൻ എന്നിവർക്ക് മേലാണ് കർശന വകുപ്പുകൾ ചുമത്തിയത്. സേലം ഡെപ്യൂട്ടി കമ്മീഷണർ എൻ മദസ്വാമിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
ആർഎസ്എസ് നേതാവ് കെ രാജന്റെ സേലത്തെ വീട്ടിലേക്ക് ബോംബെറിഞ്ഞ കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സെപ്തംബർ 25 നായിരുന്നു സംഭവം. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകളിൽ പ്രതിഷേധിച്ചായിരുന്നു വീടിന് നേരെ ആക്രമണം. തലനാരിഴയ്‌ക്കായിരുന്നു അന്ന് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹം നൽകിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ആക്രമണത്തിലൂടെ പ്രദേശത്തെ സാമൂദായിക ഐക്യം തകർക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത് എന്നാണ് പോലീസ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. നിലവിൽ ഇരു പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ പരിശോധനയ്‌ക്കിടെ നിരവധി അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments